അണ്ടർ 19 ലോകകപ്പ്: പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യ സെമിയിൽ

ബുലവായോ: അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ സെമിയിൽ. നിർണായക മത്സരത്തിൽ പാകിസ്ഥാനെ 58 റൺസിന് വീഴ്ത്തിയാണ് ഇന്ത്യയുടെ സെമി പ്രവേശനം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറിൽ 252 റൺസിന് ഓൾഔട്ടാകുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് 46.2 ഓവറിൽ 194 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.
വേദാന്ത് ത്രിവേദിയുടെ (68) അർധ സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ടോടെയാണ് ഇന്ത്യൻ തുടങ്ങിയത്. 30 റൺസെടുത്ത വൈഭവ് എട്ടാം ഓവറിൽ വീണു. പിന്നാലെ ക്യാപ്റ്റൻ ആയുഷ് മാത്രെ (0), ആരോൺ ജോർജ് (16) എന്നിവരെ അടുത്തടുത്ത പന്തുകളിൽ നഷ്ടമായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. എന്നാൽ നാലാം വിക്കറ്റിൽ ഒന്നിച്ച വേദാന്ത് ത്രിവേദി - വിഹാൻ മൽഹോത്ര (21)സഖ്യം പിടിച്ചുനിന്നു. ഇരുവരും ചേർന്ന് 93 62 റൺസ് കൂട്ടിച്ചേർത്തു. ആംബ്രിഷ് (29), കനിഷ്‌ക് ചൗഹാൻ (35), ഖിലൻ പട്ടേൽ (21) എന്നിവരുടെ ഇന്നിങ്‌സുകളാണ് സ്‌കോർ 250 കടത്തിയത്. പാകിസ്താനായി അബ്ദുൾ സുബാൻ മൂന്നും മുഹമ്മദ് സയ്യാം രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
ഒരു ഘട്ടത്തിൽ 151/3 എന്ന നിലയിലേക്ക് കുതിച്ച പാകിസ്ഥാൻ 43 റൺസ് കൂട്ടിചേർക്കുന്നതിനിടെ തകർന്ന് വീഴുകയായിരുന്നു. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, അഫ്‌ഗാനിസ്ഥാൻ ടീമുകൾ നേരത്തെ സെമിയിലെത്തിയിരുന്നു. ചൊവ്വയും ബുധനുമാണ് സെമി. ഫൈനൽ വെള്ളിയാഴ്‌ച.










0 comments