അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ഫെെനലിൽ
print edition കൗമാരക്കപ്പിനരികെ ഇന്ത്യ

അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് സെമിയിൽ അഫ്ഗാനിസ്ഥാനെതിരെ സെഞ്ചുറി പൂർത്തിയാക്കിയ ഇന്ത്യൻ ബാറ്റർ ആരോൺ ജോർജിന്റെ ആഹ്ലാദം
ഹരാരെ
റണ്ണടിച്ചുകൂട്ടി ഇന്ത്യൻ കൗമാരക്കുതിപ്പ്. അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ കടന്നു. സെമിയിൽ അഫ്‌ഗാനിസ്ഥാനെ ഏഴ് വിക്കറ്റിന് തകർത്തു. നാളെ ഫൈനലിൽ ഇംഗ്ലണ്ടാണ് എതിരാളി. സെഞ്ചുറി നേടിയ ഹൈദരാബാദിൽനിന്നുള്ള മലയാളിതാരം ആരോൺ ജോർജാണ്(115) കളിയിലെ താരം.
സ്‌കോർ: അഫ്‌ഗാൻ 310/4, ഇന്ത്യ 311/3(41.1)
ലോകകപ്പിൽ റൺ പിന്തുടർന്ന് നേടുന്ന വലിയ വിജയമാണിത്. അഞ്ചുതവണ ജേതാക്കളായ ഇന്ത്യയുടെ പത്താം ഫൈനലാണ്. തുടർച്ചയായി ആറാം തവണയാണ് കിരീടപ്പോരിൽ അണിനിരക്കുന്നത്. കഴിഞ്ഞ തവണ(2024) ഓസ്‌ട്രേലിയയോട് 79 റണ്ണിന് തോറ്റു. 2022ലാണ് അവസാന കിരീടം.
അഫ്‌ഗാൻ ഉയർത്തിയ കൂറ്റൻ സ്‌കോർ അനായാസം പിന്തുടർന്ന ഇന്ത്യക്ക് ഓപ്പണർമാരായ ആരോണും വൈഭവ് സൂര്യവംശിയും 90 റണ്ണിന്റെ മികച്ച തുടക്കം നൽകി. ആരോൺ 104 പന്തിൽ 115 റണ്ണടിച്ചപ്പോൾ 15 ഫോറും രണ്ട് സിക്‌സറും അകമ്പടിയായി. വൈഭവ് 33 പന്തിൽ 68 റണ്ണടിച്ചു. ഒമ്പത് ഫോറും നാല് സിക്‌സറും നിറഞ്ഞതായിരുന്നു ഇന്നിങ്സ്. പതിനാലുകാരൻ വൈഭവ് ലോകകപ്പിൽ 15 സിക്‌സറടിച്ചു. ക്യാപ്‌റ്റൻ ആയുഷ് മാത്രെ 62 റണ്ണുമായി വിജയത്തിന് അടുത്തെത്തിച്ചു. വിഹാൻ മൽഹോത്രയും(38) വേദാന്ത് ത്രിവേദിയും(5) ലക്ഷ്യം കണ്ടു.
ആദ്യം ബാറ്റ് ചെയ്‌ത അഫ്‌ഗാന് മികച്ച സ്‌കോർ ഒരുക്കിയത് രണ്ട് സെഞ്ചുറിക്കാരാണ്. ഫൈസൽ ഷിനോസദ 93 പന്തിൽ 110 റണ്ണടിച്ചു. ഉസൈറുള്ള നിയാസായ് 86 പന്തിൽ 101 റണ്ണുമായി പുറത്താകാതെനിന്നു.
ഇന്ത്യക്കായി ദീപേഷ് ദേവേന്ദ്രനും കനിഷ്‌ക് ചൗഹാനും രണ്ട് വിക്കറ്റ് വീതം നേടി. ഒറ്റക്കളിയും തോൽക്കാതെയാണ് ഇന്ത്യ ഫൈനലിലെത്തിയത്. 1998ൽ ലോകകപ്പ് നേടിയ ഇംഗ്ലണ്ട് സെമിയിൽ നിലവിലെ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയെ കീഴടക്കി.










0 comments