ജനനം അഭയാർഥി ക്യാമ്പിൽ, അഡ്‌ലെയ്ഡ് യുണൈറ്റഡിലൂടെ കരുത്തറിയിച്ചു; ഇന്ന് ഓസ്‌ട്രേലിയയുടെ സൂപ്പർഹീറോ

നെസ്റ്ററി ഇരങ്കുണ്ട
സിനിമാക്കഥ പോലൊരു ജീവിതമാണ് ലോകകപ്പ് ഫുട്ബോളിൽ ഓസ്‌ട്രേലിയയുടെ സൂപ്പർതാരമായ നെസ്റ്ററി ഇരങ്കുണ്ടയുടേത്. ഞായറാഴ്ച നടന്ന തുർക്കിയെക്കെതിരായ മത്സരത്തിൽ ആദ്യ ഗോൾ നേടിക്കൊണ്ട് ഇരുപതുകാരൻ തന്റെ വരവറിയിച്ചു.
എന്നാൽ ഒറ്റരാത്രികൊണ്ട് നേടിയ വളർച്ചയായിരുന്നില്ല ഇരങ്കുണ്ടയുടേത്. ബുറുണ്ടിയൻ വംശജനാണ് നെസ്റ്ററി ഇരങ്കുണ്ട. ടാൻസാനിയയിലെ ഒരു അഭയാർത്ഥി ക്യാമ്പിലായിരുന്നു ജനനം. രണ്ടായിരമാണ്ടുകളുടെ തുടക്കത്തിൽ ബുറുണ്ടിയിലുണ്ടായ ആഭ്യന്തര യുദ്ധത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾക്ക് അവിടെനിന്ന് പലായനം ചെയ്യേണ്ടി വന്നത്. 2006ൽ ഇരങ്കുണ്ട ജനിച്ചു.
കുട്ടിയായിരിക്കുമ്പോൾ തന്നെ ഇരങ്കുണ്ട കുടുംബത്തോടൊപ്പം ഓസ്‌ട്രേലിയയിലേക്ക് മാറുകയും, അവിടെവെച്ച് അദ്ദേഹം ഫുട്ബോളിനോടുള്ള തന്റെ ഇഷ്ടം കണ്ടെത്തുകയും ചെയ്തു. എ-ലീഗിലെ അഡ്‌ലെയ്ഡ് യുണൈറ്റഡിലൂടെയാണ് കരുത്തറിയിച്ചത്. അവിടെ മികച്ച പ്രകടനം കാഴ്ചവെച്ചതിനെ തുടർന്ന്, 2024ൽ ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്ക് ഇരങ്കുണ്ടയെ തങ്ങളുടെ ടീമിലെടുത്തു. എന്നാൽ, ആ മാറ്റം അദ്ദേഹം പ്രതീക്ഷിച്ചതുപോലെ ആയിരുന്നില്ല. സീനിയർ ടീമിനായി കളിക്കാൻ ഇരങ്കുണ്ടയ്ക്ക് ഒരിക്കൽ പോലും അവസരം ലഭിച്ചില്ല. അങ്ങനെയാണ് ഇംഗ്ലീഷ് ഫുട്ബോളിലെ പ്രമുഖരായ വാറ്റ്‌ഫോർഡ് ക്ലബ്ബ് ആ അവസരം നൽകുന്നത്. 2025ൽ വാറ്റ്‌ഫോർഡിൽ എത്തിയതിന് ശേഷം 40 മത്സരങ്ങളിൽ കളിക്കുകയും ചെയ്തു. ബയേണിൽ നിന്നുള്ള മാറ്റം കഠിനമായ തീരുമാനമായിരുന്നുവെന്നും, എങ്കിലും ലോകകപ്പിൽ കളിക്കുക എന്നത് തന്നെയാണ് എന്റെ ഏറ്റവും വലിയ ലക്ഷ്യമെന്നുമാണ് ഇരങ്കുണ്ട പറഞ്ഞത്.
ഞായറാഴ്ച നടന്ന മത്സരത്തിന്റെ 27-ാം മിനിറ്റിലാണ് നെസ്റ്ററി ഇരങ്കുണ്ട ഗോളടിച്ചത്. മൈതാനത്തിന്റെ ഇടതുഭാഗത്തുനിന്നും പോൾ ഒക്കോൺ-എങ്‌സ്‌റ്റ്‌ലർ നൽകിയ ലോങ് പാസ് സ്വീകരിച്ച്, മനോഹരമായി വലയിലെത്തിച്ചു. ഇതോടെ, ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഓസ്‌ട്രേലിയൻ താരം എന്ന ബഹുമതിയും അദ്ദേഹം സ്വന്തമാക്കി.










0 comments