ഒമാൻ തീരത്ത് കപ്പലിൽ ഇന്ത്യൻ നാവികൻ മരിച്ചു; ചികിത്സ ലഭിച്ചില്ലെന്ന് പരാതി

മസകത്ത്: ഒമാൻ തീരത്ത് കുടുങ്ങിയ കപ്പലിൽ ഇന്ത്യൻ നാവികൻ മരിച്ചു. ഇന്ത്യൻ പൗരനും തമിഴ്നാട് സ്വദേശിയുമായ നിഷാന്ത് ഉയിർതനാഥൻ ആണ് മരിച്ചത്. ദുഖം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന 'എംടി സെലസ്റ്റിയൽ' (MT Celestial) എന്ന കപ്പലിൽ വച്ചാണ് മരണം. കപ്പലിലെ സെക്കന്റ് ഓഫീസറായിരുന്നു നിഷാന്ത്.
നിഷാന്തിന് കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. ആവശ്യമായ ചികിത്സ ലഭിക്കാതെയാണ് മരണം എന്നാണ് റിപ്പോർട്ട്. നിഷാന്തിന്റെ കുടുംബാംഗങ്ങളുമായും കപ്പലിലെ മറ്റ് ജീവനക്കാരുമായും ഒമാൻ അധികൃതരുമായും മസ്‌കത്തിലെ ഇന്ത്യൻ എബസി നിരന്തരം ബന്ധപ്പെടുന്നുണ്ട്.
മൃതദേഹം എത്രയും വേഗം കപ്പലിൽ നിന്ന് പുറത്തെത്തിക്കുന്നതിനും (De-boarding) നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുമുള്ള ശ്രമങ്ങൾ തുടങ്ങി. ഹോർമുസ് കടലിടുക്കിൽ വെച്ച് യുഎസ് ഉപരോധം ലംഘിക്കാൻ ശ്രമിച്ചു എന്ന സംശയത്തിൽ മേയ് 20ന് ഈ കപ്പൽ യുഎസ് സെൻട്രൽ കമാൻഡ് തടഞ്ഞിരുന്നു. എന്നാൽ തിരച്ചിലുകൾക്ക് ശേഷം ഗതി മാറ്റാൻ നിർദേശിച്ച് കപ്പൽ വിട്ടയക്കുകയായിരുന്നു.
ജൂൺ 11ന് നിഷാന്തിന്റെ ആരോഗ്യ നില മോശമായി. ആവശ്യമായ ചികിത്സ ലഭിക്കാത്തതാണ് മരണത്തിലേക്ക് നയിച്ചതെന്ന് നിഷാന്തിന്റെ സഹപ്രവർത്തകർ പറയുന്നു. വ്യാഴാഴ്ചയാണ് മരണം സ്ഥിരീകരിച്ചത്. രണ്ട് ദവസമായി മൃതദേഹം കപ്പലിൽ സൂക്ഷിച്ചിരിക്കുകയാണ്.









0 comments