മൂന്നാം ട്വന്‍റി 20 ലോകകപ്പില്‍ മുത്തമിട്ട് ഇന്ത്യ

സഞ്ജു സാംസൺും ഇഷാന്‍ കിഷനും
അഹമ്മദാബാദ് : മൂന്നാം ട്വന്‍റി 20 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ. 96 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. 19 ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്‍ഡ് 159 റണ്‍സിന് പുറത്താവുകയായിരുന്നു. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 255 റൺസാണ് അടിച്ചെടുത്തത്. സഞ്ജു സാംസണിന്റേയും(46 പന്തിൽ 89), ഇഷാൻ കിഷന്റേയും(25 പന്തിൽ 54), അഭിഷേക് ശർമയുടേയും(21 പന്തിൽ 51) അർധ സെഞ്ചുറി കരുത്തിലാണ് ഇന്ത്യ മികച്ച സ്കോർ നേടിയത്. ഓപ്പണർമാരായ സഞ്ജു സാംസണിന്റെയും അഭിഷേക് ശർമ്മയുടെയും തകർപ്പൻ കൂട്ടുകെട്ടിലൂടെ ഇന്ത്യയ്ക്ക് മികച്ച ഇന്നിങ്ങ്സ് നേടാനായി.
ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കിവീസിന് തുടക്കം തന്നെ മോശമായിരുന്നു. പവര്‍ പ്ലേ ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു.
പവർപ്ലേയിൽ തന്നെ ന്യൂസിലാൻഡിന് ആദ്യ മൂന്നു വിക്കറ്റും നഷ്ടമായി. മൂന്നാം ഓവറിൽ, സെമിഫൈനലിലെ സെഞ്ചുറി നേടിയ ഓപ്പണർ ഫിൻ അലൻ (7 പന്തിൽ 9) ആണ് ആദ്യം വീണത്. അക്ഷർ പട്ടേൽ, തിലക് വർമയുടെ കൈകളിൽ എത്തിച്ചാണ് അലനെ പുറത്താക്കിയത്. ഒന്നാം വിക്കറ്റിൽ ടിം സെയ്ഫർട്ട്– ഫിൻ അലൻ സഖ്യം 31 റൺസാണ് കൂട്ടിച്ചേർത്തത്.
തൊട്ടടുത്ത ഓവറിൽ ജസ്പ്രീത് ബുമ്രയുടെ ബോളിൽ ഇഷാൻ കിഷന്റെ കിടിലൻ ക്യാച്ചിൽ രചിൻ രവീന്ദ്ര (2 പന്തിൽ 1) രചിൻ പുറത്തായി. പവർപ്ലേ അവസാനിക്കും മുൻപ് തന്നെ അക്ഷർ അടുത്ത പ്രഹരവും കിവീസിനു നൽകി. അഞ്ചാം ഓവറിൽ ഗ്ലെൻ ഫിലിപ്സിനെ ബൗൾഡാക്കിയതോടെ പവർപ്ലേ അവസാനിക്കുമ്പോൾ 3ന് 52 എന്ന നിലയിലായി കിവീസ്. തുടര്‍ന്ന് അധിക സമയമെടുക്കാതെ കൃത്യമായ ഇടവേളകളില്‍ ന്യൂസിലാന്‍ഡിന്‍റെ വിക്കറ്റുകളോരോന്നായി തെറിക്കുകയായിരുന്നു. മറുവശത്ത് കൂറ്റന്‍ സ്കോറായിരുന്നു സഞ്ജുവും അഭിഷേകും ഇഷാനുമൊക്കെ ചേര്‍ന്ന് അടിച്ചുകൂട്ടിയത്.
ട്വന്‍റി 20യില്‍ ആധിപത്യം തുടര്‍ന്ന് ഇന്ത്യ
ട്വന്‍റി 20 യില്‍ മൂന്ന് തവണ കിരീടം നേടുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. തുടര്‍ച്ചയായി രണ്ട് തവണ കിരീടം നേടുന്ന രാജ്യവും ഇന്ത്യയാണ്. ന്യൂസിലാൻഡിനെതിരെ നടന്ന പോരാട്ടം ഇന്ത്യയുടെ നാലാമത്തെ ടി20 ലോകകപ്പ് ഫൈനലാണ്. ഇതുവരെ രണ്ട് തവണയാണ് ഇന്ത്യ ട്വന്‍റി 20ലോകകപ്പ് നേടിയിട്ടുള്ളത്. 2007ല്‍ ദക്ഷിണാഫ്രിക്കയിലെ ആദ്യ കിരീടവിജയം മുതൽ 2024 ലെ വിജയക്കുതിപ്പോടെ, ക്രിക്കറ്റിലെ ഏറ്റവും ചെറിയ ഫോർമാറ്റിലുള്ള ടീമില്‍ നിന്നും ഏറ്റവും മികച്ച ടീമായി ഇന്ത്യ മാറിയിരുന്നു.
ആദ്യ കിരീടം (2007)
ടൂർണമെന്റിന്റെ ആദ്യ എഡിഷനിലായിരുന്നു ഇന്ത്യ ട്വന്‍റി 20 ആദ്യ കിരീടം സ്വന്തമാക്കുന്നത്. ജോഹന്നാസ്ബർഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനലിൽ പാകിസ്ഥാനെ പരാജയപ്പെടുത്തിയാണ് എം എസ് ധോണിയുടെ നേതൃത്വത്തിലുള്ള യുവനിര അന്ന് കപ്പുയർത്തിയത്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടിയാണ് ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയത്. 75 റണ്‍സ് നേടി ഗൗതം ഗഭീര്‍ അന്ന് ടോപ്പ് സ്കോററായിരുന്നു.രണ്ടാം കിരീടം (2024)
17 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയിലാണ് ഇന്ത്യ തങ്ങളുടെ രണ്ടാം കിരീടം സ്വന്തമാക്കിയത്. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കക്കെതിരെ 7 റണ്‍സ് വിജയത്തിലാണ് ഇന്ത്യ കിരീടം നേടിയത്. ടൂർണമെന്റിലുടനീളം ഒരു മത്സരം പോലും തോൽക്കാതെ ട്വന്‍റി 20 ലോകകപ്പ് നേടുന്ന ചരിത്രത്തിലെ ആദ്യ ടീമായി ഇന്ത്യ മാറിയതും ഈ വര്‍ഷമായിരുന്നു.
2014 ല്‍ ധാക്കയിലെ ഷേര്‍-ഇ-ബംഗ്ലാ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍, എം എസ് ധോണി ക്യാപ്റ്റനായ ഇന്ത്യന്‍ ടീം ശ്രീലങ്കയോട് പരാജയപ്പെട്ടിരുന്നു.
2024ല്‍ ഇന്ത്യ ട്വന്‍റി 20 കിരീടം സ്വന്തമാക്കിയപ്പോള്‍
ട്വന്‍റി 20 ലോകകപ്പിലെ ഇന്ത്യയുടെ മികച്ച പ്രകടനങ്ങൾ
രണ്ട് കിരീട നേട്ടങ്ങൾക്ക് പുറമെ, നോക്കൗട്ട് ഘട്ടങ്ങളിലെ ഇന്ത്യയുടെ സ്ഥിരതയാർന്ന പ്രകടനവും എടുത്തുപറയേണ്ടതാണ്. 2014 ൽ ശ്രീലങ്കയോട് പരാജയപ്പെട്ട് റണ്ണേഴ്സ് അപ്പായ ഇന്ത്യ, 2016, 2022 വർഷങ്ങളിൽ സെമി ഫൈനലില്‍ എത്തിയിരുന്നു. ജസ്പ്രീത് ബുംറയുടെയും അർഷദീപ് സിംഗിന്റെയും മികച്ച ബൗളിംഗ് പ്രകടനങ്ങളും ശക്തമായ ബാറ്റിംഗ് നിരയും ഒത്തുചേർന്ന 2024ലെ സീസണാണ് ഇന്ത്യയുടെ ഏറ്റവും മികച്ച വർഷമായി കണക്കാക്കപ്പെടുന്നത്.
ട്വന്‍റി 20 ലോകകപ്പിലെ ഇന്ത്യയുടെ പ്രധാന റെക്കോർഡുകൾ
ഒരു ട്വന്‍റി 20 ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം എന്ന റെക്കോർഡ് 2014ൽ 319 റൺസ് നേടിയ വിരാട് കോഹ്‌ലിയുടെ പേരിലായിരുന്നു. 2026ലെ എഡിഷൻ ഒരു പുതിയ റെക്കോർഡിന് സാക്ഷ്യം വഹിച്ചു. വെറും 7 മത്സരങ്ങളിൽ 383 റൺസ് അടിച്ചുകൂട്ടിയ സാഹിബ്സാദ ഫർഹാൻ മുൻ റെക്കോർഡുകളെല്ലാം തകർത്തെറിഞ്ഞു. ഒരു ട്വന്‍റി 20 ലോകകപ്പിൽ രണ്ട് സെഞ്ചുറികൾ നേടുന്ന ചരിത്രത്തിലെ ആദ്യ കളിക്കാരനായും ഫർഹാൻ മാറി.










0 comments