ടി 20 ലോകകപ്പിൽ ഓസ്ട്രേലിയയെ അട്ടിമറിച്ച് സിംബാബ്‍വേ

കൊളംബോ: ടി20 ലോകകപ്പിൽ ഓസ്ട്രേലിയയെ തരിപ്പണമാക്കി സിംബാബ്‌വെ. ഗ്രൂപ്പ് ബി പോരാട്ടത്തിൽ മുൻ ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ 23 റണ്‍സിനാണ് സിബാബ്‌വെ ചുരുട്ടിക്കൂട്ടിയത്. ബ്ലെസിംഗ് മുസറബാനിയും ബ്രാഡ് ഇവാന്‍സും ചേർന്നാണ് കരുത്തരായ കങ്കാരുപ്പടയെ എറിഞ്ഞൊടിച്ചത്. മുസറബാനി നാല് വിക്കറ്റും ബ്രാഡ് ഇവാന്‍സ് മൂന്ന് വിക്കറ്റും നേടി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തിരുന്നു.
സ്ലോ പിച്ചില്‍ 170 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയ 19.3 ഓവറില്‍ 146 റണ്‍സിന് ഓള്‍ ഔട്ടായി. 44 പന്തില്‍ 65 റണ്‍സെടുത്ത മാറ്റ് റെഷൻഷായും 32 പന്തില്‍ 31 റണ്‍സെടുത്ത ഗ്ലെന്‍ മാക്സ്‌വെല്ലും മാത്രമാണ് ഓസീസ് നിരയില്‍ പൊരുതിയത്.
വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഓസീസ് ബാറ്റിങ് നിരയെ തുടക്കത്തിൽ തന്നെ വിറപ്പിക്കാൻ സിംബാബ്‌വെയ്ക്കായി. 4.3 ഓവറിനുള്ളിൽ ജോഷ് ഇംഗ്ലിസ് (8), കാമറൂൺ ഗ്രീൻ (0), ടിം ഡോവിഡ് (0), ട്രാവിസ് ഹെഡ് (17) എന്നിവരെ പുറത്താക്കിയ സിംബാബ് വെ ഓസീസിനെ നാലിന് 29 റൺസെന്ന നിലയിലേക്ക് ഒതുക്കി. .ജയത്തോടെ രണ്ടു കളികളും ജയിച്ച സിംബാബ്‌വെ നാലു പോയന്റുമായി പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നറി.
രണ്ടു കളികളിൽ നിന്ന് രണ്ടു പോയന്റ് മാത്രമുള്ള ഓസീസ് മൂന്നാം സ്ഥാനത്താണ്. 20-ാം തീയതി ശ്രീലങ്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന മത്സരം ഇതോടെ ഓസീസിന് നിർണായകമായി.










0 comments