print edition രഞ്‌ജി ട്രോഫി ; ജമ്മു കശ്‌മീരിന് ചരിത്രഫൈനൽ

കൊൽക്കത്ത
രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചരിത്രമെഴുതി ജമ്മു കശ്‌മീർ. കരുത്തരായ ബംഗാളിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് ആദ്യമായി ഫൈനലിൽ കടന്നു. നാലാംദിനം ജയിക്കാൻ എട്ട് വിക്കറ്റ് ശേഷിക്കെ 83 റൺ മതിയായിരുന്നു. വാൻഷാജ് ശർമയും (43*) അബ്‌ദുൾ സമദും (30*) അനായാസം ലക്ഷ്യം കണ്ടു. രണ്ട് ഇന്നിങ്‌സിലുമായി ഒമ്പത് വിക്കറ്റും 42 റണ്ണുമെടുത്ത ആഖിബ് നബിയാണ് കളിയിലെ താരം. സ്‌കോർ: ബംഗാൾ 328, 99 ; ജമ്മു കശ്‌മീർ 302, 126/4.
ഫൈനലിൽ കർണാടകയാകും എതിരാളി. രണ്ടാം സെമിയിൽ ഉത്തരാഖണ്ഡിനെതിരെ ഒരുദിനം ശേഷിക്കെ 802 റൺ ലീഡാണ് കർണാടകത്തിന്. സമനിലയായാൽ ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ കരുത്തിൽ മുന്നേറും. 24നാണ് കിരീടപ്പോരാട്ടം.
കരുത്തുറ്റ ബംഗാൾ പടയെ അവരുടെ തട്ടകത്തിൽ ഓൾറൗണ്ട് പ്രകടനവുമായാണ് ജമ്മു കീഴടക്കിയത്. ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയിട്ടും തിരിച്ചുവന്നു. രണ്ടാം ഇന്നിങ്‌സിൽ 99 റണ്ണിന് എതിരാളിയെ പുറത്താക്കിയതാണ് നിർണായക വഴിത്തിരിവായത്. ഒരു ദിനം ബാക്കിനിൽക്കെയാണ് ജയം നേടിയത്. 67 വർഷമായി ജമ്മു രഞ്ജി കളിക്കുന്നുണ്ട്. ഇതിനിടെ 335 മത്സരങ്ങളിലിറങ്ങി.കഴിഞ്ഞ സീസണിൽ കേരളവും ആദ്യ ഫൈനൽ കളിച്ചിരുന്നു. ഫൈനലിൽ വിദർഭയോട് തോറ്റു.










0 comments