മഴക്കളിയിൽ പാകിസ്ഥാൻ

ധാക്ക : ബംഗ്ലാദേശിനെ 128 റണ്ണിന് തകർത്ത് പാകിസ്ഥാൻ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ തിരിച്ചെത്തി. മഴയെത്തുടർന്ന് വെട്ടിച്ചുരുക്കിയ രണ്ടാമത്തെ കളിയിൽ പാകിസ്ഥാൻ ഓൾറൗണ്ടർ മാസ് സദാഖത്ത് തിളങ്ങി. 75 റണ്ണും മൂന്ന് വിക്കറ്റുമെടുത്ത ഇരുപതുകാരൻ കളിയിലെ താരമായി. സ്‌കോർ: പാകിസ്ഥാൻ 274(47.3), ബംഗ്ലാദേശ് 114(23.3). മഴ കാരണം ബംഗ്ലാദേശിന്റെ ലക്ഷ്യം 32 ഓവറിൽ 243 റണ്ണായി പുതുക്കിയെങ്കിലും ബാറ്റിങ്‌നിര തകർന്നടിഞ്ഞു. ലിറ്റൺ ദാസും (41) തൗഹിദ് ഹ്രിദോയിയും (28) മാത്രമാണ് ചെറുത്തുനിന്നത്. സദാഖത്തും ഹാരിസ് റൗഫും മൂന്ന് വീതം വിക്കറ്റെടുത്ത് കളി പാകിസ്ഥാന് അനുകൂലമാക്കി. ക്യാപ്‌റ്റൻ ഷഹീൻ അഫ്രീദിക്ക് രണ്ട് വിക്കറ്റുണ്ട്. ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാനായി സദാഖത്തിനൊപ്പം സൽമാൻ ആഗയും(64) മുഹമ്മദ് റിസ്വാനും(44) മികച്ച പ്രകടനം നടത്തി. ജയത്തോടെ പരമ്പരയിൽ പാകിസ്ഥാൻ ഒപ്പമെത്തി. ആദ്യ കളി ബംഗ്ലാദേശ് എട്ട് വിക്കറ്റിന് ജയിച്ചിരുന്നു. മൂന്നാമത്തെ മത്സരം ഇന്ന് നടക്കും. ജയിക്കുന്നവർക്ക് പരമ്പര നേടാം.
പന്തെടുത്ത് നൽകാൻ ആഗ; റണ്ണൗട്ടാക്കി മെഹിദി
ബംഗ്ലാദേശ്–പാകിസ്ഥാൻ രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തിലെ വിവാദ റണ്ണൗട്ടിന് ചൂടുപിടിക്കുന്നു. മത്സരത്തിൽ പാക് ബാറ്റർ സൽമാൻ ആഗയെ ബംഗ്ലാദേശ് ക്യാപ്‌റ്റൻ മെഹിദി ഹസൻ മിറാസ് റണ്ണൗട്ടാക്കിയ രീതിയാണ് വിവാദമായത്. മത്സരത്തിനുശേഷം മെഹിദിക്കെതിരെ ആഗ രംഗത്തുവന്നു.
കളിയുടെ 39–ാം ഓവറിലായിരുന്നു സംഭവം. മുഹമ്മദ് റിസ്വാനായിരുന്നു ബാറ്റ് ചെയ്‌തത്. 62 പന്തിൽ 64 റണ്ണുമായി ആഗ നോൺ എതിർഭാഗത്തായിരുന്നു. മെഹിദിയുടെ പന്ത് റിസ്വാൻ തട്ടിയിട്ടത് ആഗയുടെ പാഡിലും ബാറ്റിലും തട്ടി നിലത്തുരുണ്ടു. ഇൗ സമയം ക്രീസിന് പുറത്തായിരുന്നു പാക് ബാറ്റർ.
പന്ത് എടുത്ത് ബൗളർക്ക് നൽകാനാണ് ആഗ ശ്രമിച്ചത്. ഇൗ സമയം മെഹിദി പന്തെടുത്ത് നേരെ സ്‌റ്റന്പിലേക്കിട്ടു. അപ്പീലും ചെയ്‌തു. മൂന്നാം അന്പയർ ഒൗട്ട് വിളിച്ചു. തീരുമാനം വന്നതും ആഗയുടെ നിയന്ത്രണം നഷ്ടമായി. ബാറ്റും ഗ്ലൗവും നിലത്തെറിഞ്ഞായിരുന്നു പ്രതിഷേധം.
ക്രിക്കറ്റിന്റെ അന്തസ് ഉയർത്തുന്ന രീതിയാണ് പ്രതീക്ഷിച്ചത്– മത്സരശേഷം പാക് താരം പറഞ്ഞു. ‘മെഹിദി ചെയ്‌തത് നിയമപ്രകാരം ശരിയാണ്. അദ്ദേഹം ആ ശരിയിൽ വിശ്വസിക്കുകയും ചെയ്യുമായിരിക്കും. പക്ഷേ, ഞാനായിരുന്നു ആ സ്ഥാനത്തെങ്കിൽ അങ്ങനെ ചെയ്യില്ല. മുന്പ് ചെയ്‌തിട്ടുമില്ല, ഇനിയൊരിക്കലും ചെയ്യുകയുമില്ല– ആഗ വ്യക്തമാക്കി.










0 comments