ഐപിഎല്ലിൽ 'റോയൽ' ആധിപത്യം; ഓറഞ്ച് ക്യാപ്പും പർപ്പിൾ ക്യാപ്പും രാജസ്ഥാൻ കൂടാരത്തിൽ

ഗുവാഹത്തി: ഐപിഎൽ 2026-ന്റെ ആദ്യ ഘട്ടത്തിൽ തന്നെ സമ്പൂർണ്ണ ആധിപത്യം ഉറപ്പിച്ച് രാജസ്ഥാൻ റോയൽസ്. റൺവേട്ടക്കാരിലും വിക്കറ്റ് വേട്ടക്കാരിലും ഒന്നാമതെത്തി ടീമിലെ പ്രധാന താരങ്ങൾ ഓറഞ്ച്, പർപ്പിൾ ക്യാപ്പുകൾ രാജസ്ഥാൻ കൂടാരത്തിലെത്തിച്ചു.
മുംബൈ ഇന്ത്യൻസിനെതിരെ ഗുവാഹത്തിയിൽ നടന്ന വെടിക്കെട്ട് പ്രകടനമാണ് രാജസ്ഥാൻ താരങ്ങളെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിച്ചത്.
ബാറ്റിങ്ങിൽ യശസ്വി ജയ്‌സ്വാളിന്റെ അസാമാന്യ കുതിപ്പാണ് ഓറഞ്ച് ക്യാപ്പ് രാജസ്ഥാന് സമ്മാനിച്ചത്. മുംബൈക്കെതിരായ 11 ഓവർ മത്സരത്തിൽ വെറും 32 പന്തിൽ പുറത്താകാതെ 77 റൺസാണ് ജയ്‌സ്വാൾ അടിച്ചുകൂട്ടിയത്.
ഇതോടെ ടൂർണമെന്റിലെ മൂന്ന് ഇന്നിംഗ്സുകളിൽ നിന്ന് 170 റൺസുമായി ജയ്‌സ്വാൾ പട്ടികയിൽ ഒന്നാമതെത്തി. ഡൽഹി ക്യാപിറ്റൽസിന്റെ സമീർ റിസ്‌വിയെ (160 റൺസ്) പിന്തള്ളിയാണ് ജയ്‌സ്വാളിന്റെ ഈ നേട്ടം. ജയ്‌സ്വാളിന് പുറമെ 15-കാരനായ വൈഭവ് സൂര്യവംശിയും ബാറ്റിംഗിൽ ആദ്യ അഞ്ചിൽ ഇടംപിടിച്ചിട്ടുണ്ട്.
ബൗളിങ്ങിൽ ലെഗ് സ്പിന്നർ രവി ബിഷ്ണോയിയാണ് രാജസ്ഥാൻ്റെ കരുത്ത് തെളിയിച്ചത്. മുംബൈ ഇന്ത്യൻസിനെതിരെ രണ്ട് നിർണ്ണായക വിക്കറ്റുകൾ വീഴ്ത്തിയതോടെ ബിഷ്ണോയിയുടെ ആകെ വിക്കറ്റ് സമ്പാദ്യം ഏഴായി.
ഇതോടെ പർപ്പിൾ ക്യാപ്പ് ബിഷ്ണോയി സ്വന്തമാക്കി. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ നാല് വിക്കറ്റ് പിഴുത ബിഷ്ണോയിയുടെ പ്രകടനം ഈ സീസണിലെ മികച്ച ബൗളിങ്ങ് സ്പെല്ലുകളിൽ ഒന്നാണ്. കൂടാതെ, അഞ്ച് വിക്കറ്റുമായി നാന്ദ്രെ ബർഗറും വിക്കറ്റ് വേട്ടയിൽ തൊട്ടുപിന്നാലെയുണ്ട്.
ടൂർണമെന്റിന്റെ തുടക്കത്തിൽ തന്നെ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ ഒന്നാമതെത്താൻ കഴിഞ്ഞത് രാജസ്ഥാൻ റോയൽസിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിരിക്കുകയാണ്.
റിയാൻ പരാഗിന്റെ നേതൃത്വത്തിൽ യുവതാരങ്ങളും പരിചയസമ്പന്നരായ താരങ്ങളും ഒരുപോലെ തിളങ്ങുന്നതോടെ ഇത്തവണത്തെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് കിരീടപ്പോരാട്ടത്തിൽ ഏറ്റവും മുന്നിലുണ്ടാകുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു










0 comments