അഴിമതിക്ക് വധശിക്ഷ നൽകണം; അയോധ്യ ഫണ്ട് തട്ടിപ്പിൽ വിമർശനവുമായി അല്ലാഹാബാദ് ഹൈക്കോടതി

പ്രയാഗ്‌രാജ്: അയോധ്യയിലെ രാമക്ഷേത്ര സംഭാവന തിരിമറിയുമായി ബന്ധപ്പെട്ട വിഷയത്തിൽ രൂക്ഷ വിമർശനവുമായി അല്ലാഹാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അതുൽ ശ്രീധരൻ. രാമക്ഷേത്രത്തിലെ സംഭാവന മോഷണം ഇന്ത്യക്കാരുടെ ധാർമ്മികതയുടെ ഏറ്റവും താഴ്ന്ന തറയെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും, ഇത്തരം സംഭവങ്ങളിൽ പോലും കുലുക്കമില്ലാത്ത ജനങ്ങളെ ഒന്നിനും ലജ്ജിപ്പിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾക്ക് വധശിക്ഷ ഏർപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉത്തർപ്രദേശ് സർക്കാരിന്റെ ബുൾഡോസർ നടപടികളെ വിമർശിച്ചുകൊണ്ടുള്ള 51 പേജുള്ള വിധിന്യായത്തിലാണ് ജസ്റ്റിസ് അതുൽ ശ്രീധരന്റെ കടുത്ത പരാമർശങ്ങൾ ഉള്ളത്.
രാജ്യത്ത് സാധാരണക്കാരായ ആളുകൾ അഴിമതി സാധാരണയായി അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നുവെന്നും, പിടിക്കപ്പെടുന്നതുവരെ അതിൽ തെറ്റില്ലെന്നാണ് അവർ കരുതുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്ത് അഴിമതി തടയാൻ സർക്കാർ ഗൗരവമായ നടപടികൾ സ്വീകരിക്കണമെന്നും, അഴിമതി കേസിൽ കുറ്റക്കാരായി കാണുന്നവർക്ക് വധശിക്ഷ നൽകുന്ന രീതിയിൽ 1988-ലെ അഴിമതി നിരോധന നിയമത്തിൽ ഭേദഗതി വരുത്തുന്നത് സർക്കാർ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബുൾഡോസർ ജസ്റ്റിസിനെതിരെയും മുനിസിപ്പൽ ചട്ടങ്ങളുടെ പേരിൽ പ്രതികളുടെ വീടുകൾ ഇടിച്ചുനിരത്തുന്നതിനെക്കുറിച്ചുമുള്ള വിധിന്യായത്തിലാണ് ഈ സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്.










0 comments