വൈഭവിനോട് ചൂടായി ജാമിസൺ; പിന്നാലെ ബിസിസിഐയുടെ നടപടിയും

Photo Credit: BCCI
ജയ്പൂർ: രാജസ്ഥാൻ റോയൽസിന്റെ 15 വയസ്സുകാരൻ ബാറ്റർ വൈഭവ് സൂര്യവംശിക്കെതിരെ അക്രമാസക്തമായ രീതിയിൽ പെരുമാറിയ ഡൽഹി ക്യാപിറ്റൽസ് പേസർ കൈൽ ജാമിസണ് ബിസിസിഐ ശിക്ഷ വിധിച്ചു.
വെള്ളിയാഴ്ച നടന്ന ഐപിഎൽ മത്സരത്തിൽ കൗമാര താരത്തെ പുറത്താക്കിയ ശേഷം പ്രകോപനപരമായ രീതിയിൽ പെരുമാറിയതിന് ജാമിസണ് ഒരു ഡിമെറിറ്റ് പോയിന്റ് നൽകി. താരത്തിന്റെ പെരുമാറ്റം സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു.
ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.5 ജാമിസൺ ലംഘിച്ചതായി അധികൃതർ കണ്ടെത്തി. "മറ്റൊരു കളിക്കാരനെ അധിക്ഷേപിക്കുന്നതോ അല്ലെങ്കിൽ അക്രമാസക്തമായ പ്രതികരണത്തിന് പ്രേരിപ്പിക്കുന്നതോ ആയ ഭാഷയോ ആംഗ്യങ്ങളോ പെരുമാറ്റമോ ഉപയോഗിക്കുക" എന്നതുമായി ബന്ധപ്പെട്ടതാണ് ഈ ചട്ടം.
സംഭവത്തിൽ ജാമിസൺ കുറ്റം സമ്മതിച്ചതായും മാച്ച് റെഫറി രാജീവ് സേത്ത് വിധിച്ച ശിക്ഷ അംഗീകരിച്ചതായും ഐപിഎൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്‌സിലെ രണ്ടാം ഓവറിലായിരുന്നു വിവാദ സംഭവം. സൂര്യവംശിയെ പുറത്താക്കിയ ശേഷം ജാമിസൺ താരത്തിനടുത്തേക്ക് ചെന്ന് അക്രമാസക്തമായ രീതിയിൽ സംസാരിക്കുകയായിരുന്നു.
15 വയസ്സുകാരനായ ഒരു കുട്ടിയോട് മുതിർന്ന താരം ഇത്തരത്തിൽ പെരുമാറുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ ആരാധകർ താരത്തെ വിമർശിച്ചു.
അതേസമയം, കളിക്കളത്തിലെ ഈ തർക്കങ്ങൾക്കിടയിലും മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി ഡൽഹി ക്യാപിറ്റൽസ് ഈ സീസണിലെ തങ്ങളുടെ നാലാം വിജയം സ്വന്തമാക്കി. ജാമിസണിന്റെ പ്രകടനം ഡൽഹിക്ക് വിജയമൊരുക്കിയെങ്കിലും താരത്തിന്റെ അനാവശ്യമായ രോഷപ്രകടനം ശിക്ഷാനടപടിയിലേക്ക് നയിക്കുകയായിരുന്നു.









0 comments