ad
Deshabhimani

ഇംഗ്ലണ്ട് പരമ്പരയ്ക്കിടയിൽ അപ്രതീക്ഷിത പ്രഖ്യാപനം; കെയ്ൻ വില്യംസൺ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

Kane Williamson

Photo Credit:ICC

വെബ് ഡെസ്ക്

Published on Jun 12, 2026, 04:13 PM | 1 min read

ലണ്ടൻ: ക്രിക്കറ്റ് ലോകത്തെ തീർത്തും അമ്പരിപ്പിച്ചുകൊണ്ട് ന്യൂസിലൻഡിന്റെ ബാറ്റിങ് ഇതിഹാസവും മുൻ നായകനുമായ കെയ്ൻ വില്യംസൺ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഉടനടി പ്രാബല്യത്തോടെയാണ് വിരമിക്കലെന്ന് താരം വ്യക്തമാക്കി.


ഇതോടെ എല്ലാ ഫോർമാറ്റുകളിലുമായി നീണ്ട 16 വർഷത്തോളം നീണ്ടുനിന്ന കരിയറിൽ ടെസ്റ്റ് ഫോർമാറ്റിൽ 10,000 റൺസ് എന്ന ചരിത്ര നാഴികക്കല്ലിന് വെറും 485 റൺസ് മാത്രം അകലെയാണ് കളി അവസാനിപ്പിക്കുന്നത്. ന്യൂസിലൻഡിനായി 110 ടെസ്റ്റുകളും 175 ഏകദിനങ്ങളും 93 ട്വന്റി-20 മത്സരങ്ങളും കളിച്ച ശേഷമാണ് ഈ കിവീസ് ബാറ്റ്സ്മാൻ പാഡഴിക്കുന്നത്.


നിലവിൽ ന്യൂസിലൻഡ് ടീം ഇംഗ്ലണ്ടിൽ നടത്തുന്ന ടെസ്റ്റ് പരമ്പരയ്ക്കിടയിലാണ് വില്യംസണിന്റെ അപ്രതീക്ഷിത പ്രഖ്യാപനം വരുന്നത്. ആദ്യ മത്സരത്തിൽ കിവീസ് പരാജയപ്പെട്ട ഈ പരമ്പരയിലെ ബാക്കി മത്സരങ്ങളിൽ അദ്ദേഹം കളിക്കില്ല.


ഇതോടെ ക്രിക്കറ്റിന്റെ മക്കയെന്നറിയപ്പെടുന്ന ലോർഡ്സ് മൈതാനത്ത് ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് മത്സരമാണ് വില്യംസണിന്റെ കരിയറിലെ അവസാന അന്താരാഷ്ട്ര പോരാട്ടമായി മാറിയത്.


വിരമിക്കൽ തീരുമാനത്തെക്കുറിച്ച് വൈകാരികമായാണ് താരം പ്രതികരിച്ചത്. ഇതേക്കുറിച്ച് താൻ കുറച്ചുകാലമായി ആലോചിക്കുകയായിരുന്നുവെന്നും എന്നാൽ കളി നിർത്താൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങൾ കൊണ്ട് ബോധ്യപ്പെട്ടതായും കെയ്ൻ വില്യംസൺ വ്യക്തമാക്കി.


രാജ്യത്തിനായി കളിച്ച ഓരോ മത്സരത്തിലും തന്റെ നൂറു ശതമാനവും നൽകാൻ കഴിഞ്ഞു എന്ന ബോധ്യത്തിൽ തനിക്ക് എന്നും വലിയ അഭിമാനമുണ്ടെന്നും ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് പുറത്തുവിട്ട പ്രസ്താവനയിൽ അദ്ദേഹം കുറിച്ചു.


പൂർണ്ണമായ സമർപ്പണത്തോടെയും ആവേശത്തോടെയും അല്ലാതെ കളിയിൽ തുടരുന്നത് രാജ്യത്തോട് ചെയ്യുന്ന നീതിയല്ലെന്നും, അതുകൊണ്ടുതന്നെ കരിയറിന്റെ മികച്ച ഫോമിൽ നിൽക്കുമ്പോൾ സ്വന്തം തീരുമാനപ്രകാരം അന്തസ്സോടെ കളിയിൽ നിന്ന് മാറിനിൽക്കാൻ കഴിയുന്നത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും വില്യംസൺ കൂട്ടിച്ചേർത്തു.


സമകാലിക ക്രിക്കറ്റിലെ 'ഫാബ് ഫോർ' ബാറ്റിങ് സഖ്യത്തിലെ ഏറ്റവും മാന്യനായ ക്രിക്കറ്ററുടെ അപ്രതീക്ഷിത മടക്കം കിവീസ് പടയ്ക്ക് മാത്രമല്ല, ആഗോള ക്രിക്കറ്റിന് തന്നെ വലിയൊരു നഷ്ടമാണ്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home