ഐപിഎൽ ഫൈനൽ
ആർസിബിക്ക് എതിരെ ഗുജറാത്തിന് ഭേദപ്പെട്ട സ്കോർ; ബംഗളൂരുവിന് 156 റൺസ് വിജയലക്ഷ്യം

ടീം ആർസിബി (Photo:BCCI)
അഹമ്മദാബാദ് : ഐപിഎൽ 19-ാം സീസണിലെ കലാശപ്പോരാട്ടത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് ഇറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ്. തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം മധ്യനിരയിൽ വാഷിംഗ്ടൺ സുന്ദർ നടത്തിയ പോരാട്ടമാണ് ഗുജറാത്തിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ആർസിബിക്കായി റാസിഖ് സലാം മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
ബാറ്റിങ് തുടങ്ങിയ ഗുജറാത്തിന് തുടക്കം തന്നെ തിരിച്ചടിയേറ്റു. ഓപ്പണർമാരായ സായ് സുദർശൻ (12), ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (10) എന്നിവരെ പവർപ്ലേയിൽ തന്നെ നഷ്ടമായി. സായ് സുദർശനെ ഭുവനേശ്വർ കുമാറിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ജിതേഷ് ശർമയും, ശുഭ്മാൻ ഗില്ലിനെ ജോഷ് ഹേസിൽവുഡിന്റെ പന്തിൽ രജത് പടിദാറും ക്യാച്ചെടുത്തു പുറത്താക്കി. തുടർന്ന് വന്ന നിഷാന്ത് സിന്ധുവിനെ (20) ദേവ്ദത്ത് പടിക്കലിന്റെ കൈകളിൽ എത്തിച്ച് റാസിഖ് സലാമും, ജോസ് ബട്ട്‌ലറെ (19) വിക്കറ്റ് കീപ്പർ ജിതേഷ് ശർമ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു
ഒരു ഘട്ടത്തിൽ തകർച്ചയിലേക്ക് നീങ്ങിയ ടീമിനെ 37 പന്തിൽ 50 റൺസ് നേടിയ വാഷിംഗ്ടൺ സുന്ദറാണ് രക്ഷപെടുത്തിയത്. 5 ഫോറുകൾ അടങ്ങുന്നതായിരുന്നു സുന്ദറിന്റെ ഇന്നിങ്സ്. അവസാന ഓവറുകളിൽ ജോഷ് ഹേസിൽവുഡിന്റെ പന്തിൽ റാസിഖ് സലാമിന് ക്യാച്ച് നൽകി പുറത്താകും മുൻപ് 6 പന്തിൽ 15 റൺസെടുത്ത അർഷാദ് ഖാനും ഗുജറാത്ത് സ്കോറിലേക്ക് വേഗത കൂട്ടി. രാഹുൽ തേവാട്ടിയ (7), ഭുവനേശ്വർ കുമാറിന്റെ പന്തിൽ പുറത്തായ ജേസൺ ഹോൾഡർ (7), റാസിഖ് സലാമിന്റെ പന്തിൽ പുറത്തായ റാഷിദ് ഖാൻ (7) എന്നിവർക്ക് സ്കോർ കണ്ടെത്താൻ സാധിച്ചില്ല. 3 റൺസുമായി കാഗിസോ റബാഡ പുറത്താകാതെ നിന്നു.
ബംഗളൂരുവിന് വേണ്ടി മികച്ച ബോളിങ് പ്രകടനമാണ് റാസിഖ് സലാം കാഴ്ചവെച്ചത്. 4 ഓവറിൽ 27 റൺസ് മാത്രം വിട്ടുകൊടുത്ത താരം 3 പ്രധാന വിക്കറ്റുകൾ വീഴ്ത്തി. ഭുവനേശ്വർ കുമാറും ജോഷ് ഹേസിൽവുഡും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ ക്രുണാൽ പാണ്ഡ്യ ഒരു വിക്കറ്റ് സ്വന്തമാക്കി.









0 comments