print edition ക്രിക്കറ്റിൽ 3 തകർപ്പൻ ജയങ്ങൾ; അഫ്‌ഗാനെതിരെ പരമ്പര

അഫ്‌ഗാനിസ്ഥാനെതിരെ സെഞ്ചുറി നേടിയ ശുഭ്‌മാൻ ഗില്ലും ഇഷാൻ കിഷനും
ലഖ്‌നൗ: ഇന്ത്യൻ ക്രിക്കറ്റിൽ മൂന്ന് തകർപ്പൻ ജയങ്ങളുടെ ദിവസം. പുരുഷന്മാർ അഫ്‌ഗാനിസ്ഥാനെതിരെ ഏകദിന പരമ്പര നേടിയപ്പോൾ വനിതകൾ ട്വന്റി20 ലോകകപ്പിൽ രണ്ടാംജയം കുറിച്ചു. യുവ ടീം ത്രിരാഷ്‌ട്ര കപ്പിൽ ഫൈനലിലെത്തി.
അഫ്‌ഗാനിസ്ഥാനെതിരായ ഏകദിന പരമ്പര 2–0ന് സ്വന്തമാക്കി. രണ്ടാം മത്സരം 170 റണ്ണിന് ജയിച്ചു. ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗില്ലും (154) ഇഷാൻ കിഷനും (125) സെഞ്ചുറി നേടി. സ്‌കോർ: ഇന്ത്യ 402 (49.5) അഫ്‌ഗാൻ 232(44.3). അഫ്‌ഗാൻ നിരയിൽ റഹ്‌മത് ഷാ 79 റണ്ണുമായി ചെറുത്തുനിന്നു.
ഇന്ത്യൻ ബൗളർമാരിൽ അർഷ്‌ദീപ് സിങ്ങും ഗുർനൂർ ബ്രാറും മൂന്ന് വിക്കറ്റ് വീതം നേടി. അരങ്ങേറ്റക്കാരൻ പ്രിൻസ് യാദവിന് രണ്ട് വിക്കറ്റുണ്ട്. ആദ്യ കളി ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു. അവസാന മത്സരം ശനിയാഴ്‌ച നടക്കും.
ഇന്ത്യ ഫൈനലിൽ
കൊളംബോ: ത്രിരാഷ്‌ട്ര ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ എ ടീം ഫൈനലിൽ കടന്നു. അഫ്‌ഗാനിസ്ഥാൻ എ ടീമിനെ 101 റണ്ണിന് തോൽപ്പിച്ചു. സ്‌കോർ: ഇന്ത്യ 319/9, അഫ്‌ഗാൻ 218(36.5).
ക്യാപ്‌റ്റൻ തിലക് വർമ(59), കുമാർ കുശാഗ്ര(58), പ്രിയാൻഷ് ആര്യ(58) എന്നിവരുടെ അർധസെഞ്ചുറികളാണ് ഇന്ത്യക്ക് മികച്ച സ്‌കോർ നൽകിയത്. വൈഭവ് സൂര്യവംശി 38 റണ്ണെടുത്തു. മറുപടി ബാറ്റിങ്ങിൽ ബാഹിർ ഷാ(57) മാത്രമാണ് അഫ്‌ഗാൻ നിരയിൽ പിടിച്ചുനിന്നത്. ഇന്ത്യക്കായി സ്‌പിന്നർ നിഷാന്ത് സിന്ധു നാല് വിക്കറ്റെടുത്തു.
നാളെ നടക്കുന്ന ശ്രീലങ്ക–അഫ്‌ഗാൻ മത്സരവിജയികളായിരിക്കും ഫൈനലിലെ എതിരാളി.
ലോകകപ്പിൽ രണ്ടാം ജയം
ലീഡ്‌സ്: വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ രണ്ടാം ജയം നേടി. നെതർലൻഡ്‌സിനെ 95 റണ്ണിന് തോൽപ്പിച്ചു. സ്‌കോർ: ഇന്ത്യ 209/5, നെതർലൻഡ്‌സ് 114(17.3).
ഇന്ത്യൻ നിരയിൽ സ്‌മൃതി മന്ദാനയും (74) ഷഫാലി വർമയും(55) തിളങ്ങി. ആദ്യ കളിയിൽ പാകിസ്ഥാനെ പരാജയപ്പെടുത്തിയ ഇന്ത്യ ഞായറാഴ്‌ച ദക്ഷിണാഫ്രിക്കയെ നേരിടും.









0 comments