'ഇന്ത്യ സെമി കാണാതെ പുറത്താകും, ബാറ്റിങ് നിര തകർന്നു'; പ്രവചനവുമായി പാക് മുൻതാരം

ഇന്ത്യൻ ടീം | Photo : AFP
മുംബൈ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ സൂപ്പർ എട്ട് പോരാട്ടങ്ങളുടെ ചിത്രം തെളിഞ്ഞുകഴിഞ്ഞു. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, വെസ്‌റ്റിൻഡീസ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, സിംബാബ്‌വേ, ന്യൂസിലൻഡ് എന്നീ ടീമുകളാണ് സൂപ്പർ എട്ടിൽ ഉള്ളത്. മികച്ച ഫോമിലുള്ള വെസ്‌റ്റിൻഡീസ്, ദക്ഷിണാഫ്രിക്ക, സിംബാബ്‌വേ എന്നീ ടീമുകൾക്കൊപ്പം ഒന്നാം ഗ്രൂപ്പിലാണ് ഇന്ത്യ.
സൂപ്പർ എട്ടിലേക്ക് കടന്നെങ്കിലും കാര്യമായ പോരായ്മകൾ ഇന്ത്യൻ ടീം നേരിടുന്നുണ്ട്. ബാറ്റർമാരുടെ മോശം പ്രകടനവും സ്ഥിരതയില്ലായ്മയുമാണ് പ്രധാനപ്രശ്നം.
അതിനിടെ, ഇന്ത്യ ലോകകപ്പിന്റെ സെമിഫൈനലിലേക്ക് കടക്കില്ലെന്നാണ് പാകിസ്ഥാൻ മുൻതാരം മുഹമ്മദ് അമീർ പ്രവചിച്ചിരിക്കുന്നത്. ഇന്ത്യയുടെ ബാറ്റിങ് നിര തകർന്നുവെന്നും ഗ്രൂപ്പിലെ മറ്റ് ടീമുകൾ ശക്തമാണെന്നും അമീർ പറഞ്ഞു. ചാനൽ അഭിമുഖത്തിലായിരുന്നു അമീറിന്റെ പ്രതികരണം.
ലോകകപ്പിലെ സൂപ്പർ 8 ഗ്രൂപ്പുകൾ തീരുമാനിക്കപ്പെട്ടതോടെ, ഓരോ ഗ്രൂപ്പിൽ നിന്നും സെമിഫൈനലിലേക്ക് യോഗ്യത നേടുമെന്ന് കരുതുന്ന രണ്ട് ടീമുകളെ തിരഞ്ഞെടുക്കാൻ അമീറിനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ സെമിഫൈനലിൽ എത്തില്ലെന്നും ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇൻഡീസും മുന്നേറുമെന്നുമാണ് അമീർ പറഞ്ഞത്.
"ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇൻഡീസും സെമിയിൽ എത്തും. ഇന്ത്യയുടെ മത്സരങ്ങൾ പരിശോധിച്ചാൽ, പാകിസ്ഥാനെതിരെയുള്ള കളിയിലൊഴികെ മറ്റെല്ലാ മത്സരങ്ങളിലും ബാറ്റിങ് തകരുന്നത് കാണാം. സൂപ്പർ എട്ട് മത്സരങ്ങളിൽ സമ്മർദ്ദം വർദ്ധിക്കും. നിലവിൽ ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇൻഡീസും കളിക്കുന്ന രീതി വെച്ച് നോക്കിയാൽ അവർക്ക് ഏത് ടീമിനെയും പരാജയപ്പെടുത്താൻ സാധിക്കും,"- അമീർ പറഞ്ഞു
നേരത്തെ, ഇന്ത്യൻ താരം അഭിഷേക് ശർമയെക്കുറിച്ച് അമീർ നടത്തിയ പ്രതികരണം വിവാദമായിരുന്നു. എല്ലാ പന്തുകളും അടിച്ചുപറത്തണമെന്നാണ് അഭിഷേക് ആഗ്രഹിക്കുന്നതെന്നും, എന്നാൽ വലിയ വേദികളിലോ ഏകദിന മത്സരങ്ങളിലോ ഇത് സാധിക്കില്ലെന്നുമായിരുന്നു അമീർ പറഞ്ഞത്.
21ന് സൂപ്പർ എട്ടിലെ ആദ്യ കളിയിൽ പാകിസ്ഥാൻ ന്യൂസിലൻഡിനെ നേരിടും. ഞായറാഴ്‌ച അഹമ്മദാബാദിൽ ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ കളി. 26ന് സിംബാബ്‌വേയെയും മാർച്ച് ഒന്നിന് വെസ്‌റ്റിൻഡീസിനെയും നേരിടും. കഴിഞ്ഞതവണ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാണ് ഇന്ത്യ ലോകകപ്പ് നേടിയത്.









0 comments