print edition മാനവ് ചരിതം

ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ രണ്ട് ഇന്നിങ്സിലുമായി ശ്രീലങ്കയുടെ പത്ത് വിക്കറ്റ് വീഴ്--ത്തിയ ഇന്ത്യൻ സ്പിന്നർ മാനവ് സുത്താർ
ഗാലെ: രണ്ടാം ടെസ്‌റ്റ് മാത്രം കളിക്കുന്ന സ്‌പിന്നർ മാനവ് സുത്താർ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് ഗംഭീര ജയമൊരുക്കി. ഗാലെയിൽ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്‌റ്റിൽ 165 റണ്ണിനാണ് ഇന്ത്യയുടെ ജയം. രണ്ട് മത്സര പരന്പരയിൽ 1–0ന് മുന്നിലെത്തി. 371 റൺ ലക്ഷ്യവുമായി ഇറങ്ങിയ ലങ്ക അഞ്ചാംദിനം ചായക്ക് പിരിയുംമുന്പ് കൂടാരം കയറി. നേടാനായത് 206 റൺ. സുത്താർ രണ്ടാം ഇന്നിങ്‌സിൽ ആറ് വിക്കറ്റ് നേടി. രണ്ട് ഇന്നിങ്‌സിലുമായി പത്ത്. ആദ്യ ഇന്നിങ്‌സിലെ കൂറ്റൻ സെഞ്ചുറി ഉൾപ്പെടെ 211 റണ്ണടിച്ച ദേവ്‌ദത്ത് പടിക്കലാണ് മാൻ ഓ-ഫ് ദി മാച്ച്.
സ്‌കോർ: ഇന്ത്യ 462, 193; ശ്രീലങ്ക 284, 206.
അവസാനദിനം നാലിന് 84 റണ്ണെന്ന നിലയിലാണ് ലങ്ക കളി ആരംഭിച്ചത്. ഇന്ത്യൻ ബൗളർമാർ ക്ഷമയോടെ പിഴവുകൾക്കായി കാത്തിരുന്നു. ക്യാപ്‌റ്റൻ ധനഞ്‌ജയ ഡി സിൽവയും ഒന്നാം ഇന്നിങ്‌സിലെ സെഞ്ചുറിക്കാരൻ സോണൽ ദിനുഷയും ചേർന്ന് ലങ്കൻ ഇന്നിങ്‌സിനെ മുന്നോട്ടുനയിക്കുകയായിരുന്നു. നാലാം വിക്കറ്റിൽ 202 പന്തുകളാണ് ഇരുവരും അതിജീവിച്ചത്. 95 റണ്ണും നേടി. നാലിന് 47 എന്ന നിലയിൽനിന്ന് 142ലേക്കെത്തിച്ചു. ധനഞ്‌ജയയെ സുത്താറിന്റെ കൈയിലെത്തിച്ച് രവീന്ദ്ര ജഡേജയാണ് ഇന്ത്യക്ക് ജയത്തിലേക്കുള്ള വഴിതുറന്നത്. 151 പന്ത് നേരിട്ട ലങ്കൻ ക്യാപ്റ്റൻ 59 റണ്ണുമായി മടങ്ങി.
ഒന്നാം ഇന്നിങ്‌സിൽ തകർത്തുകളിച്ച നിരോഷൻ ഡിക്‌വെല്ലയ്‌ക്ക് ആ പ്രകടനം ആവർത്തിക്കാനായില്ല. കളത്തിലെത്തിയതുമുതൽ ഇന്ത്യൻ ഫീൽഡർ യശസ്വി ജയ്‌സ്വാളുമായി വാക്കുതർക്കത്തിലായ ലങ്കൻ വിക്കറ്റ് കീപ്പർക്ക് 10 റണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ. പേസർ പ്രസിദ്ധ് കൃഷ്‌ണയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് പിടികൊടുത്ത് ഡിക്‌വെല്ല മടങ്ങി.
ആറിന് 156 റണ്ണെന്ന നിലയിലേക്ക് ലങ്കൻ തകർന്നു. ഒരറ്റത്ത് ദിനുഷ പിടിച്ചുനിന്നു. കെഷാര നുവാന്തയുമായി (20) ചേർന്ന് ഇന്ത്യൻ ബൗളർമാരെ അൽപസമയം പരീക്ഷിച്ചു. 15.1 ഓവറാണ് ഇരുവരും പിടിച്ചുനിന്നത്. 43 റണ്ണിന്റെ കൂട്ട്‌കെട്ടുണ്ടാക്കി. പക്ഷേ, രണ്ടാം ഇന്നിങ്‌സിലും സെഞ്ചുറി നേടാനുള്ള പ്രതീക്ഷയുമായി നീങ്ങിയ ദിനുഷ (84) സുത്താറിന്റെ പന്തിൽ ധ്രുവ് ജുറേലിന് പിടികൊടുത്ത് മടങ്ങിയതോടെ ലങ്കയുടെ നേരിയ പ്രതീക്ഷയും അവസാനിച്ചു.
തൊട്ടടുത്ത പന്തിൽ പ്രഭാത് ജയസൂര്യയെയും (0) അവസാന പന്തിൽ ലാഹിരു കുമാരയെയും (0) പുറത്താക്കി സുത്താർ അഞ്ച് വിക്കറ്റ് തികച്ചു.
രണ്ട് ടെസ്‌റ്റിനിടെ രണ്ടാം തവണയാണ് ഇരുപത്തഞ്ചുകാരൻ അഞ്ച് വിക്കറ്റ് പൂർത്തിയാക്കുന്നത്. അടുത്ത ഓവറിൽ നുവാന്തയുടെ (20) കുറ്റിപിഴുത് ടെസ്‌റ്റിൽ പത്ത് വിക്കറ്റും തികച്ചു. രണ്ട് ടെസ്‌റ്റിൽ 17 വിക്കറ്റായി രാജസ്ഥാനിൽനിന്നുള്ള ഇടംകൈയൻ സ്‌പിന്നർക്ക്. പ്രസിദ്ധ് രണ്ട് വിക്കറ്റെടുത്തു. മുഹമ്മദ് സിറാജും ജഡേജയും ശേഷിച്ച വിക്കറ്റുകൾ പങ്കിട്ടു. 23ന് കൊളംബോയിലാണ് രണ്ടാം ടെസ്‌റ്റ്.










0 comments