ഭർത്താവിനെ കൊന്ന് റോഡിലുപേക്ഷിച്ചു; ഭാര്യയും സുഹൃത്തും പിടിയിൽ, സഹായിച്ച് മകൻ

ഭാര്യ സുജിതശ്രീ, മരിച്ച വി ഭൂപതി
സേലം: ഭർത്താവിനെ കൊലപ്പെടുത്തി കാറിനുള്ളിൽ ഉപേക്ഷിച്ച സംഭവത്തിൽ ഭാര്യയും സുഹൃത്തും അറസ്റ്റിൽ. തമിഴ്‌നാട്ടിലെ സേലം ഓമല്ലൂരിലാണ് സംഭവം. ഇഷ്ടിക വ്യാപാരിയായ വി ഭൂപതിയെ (45) കൊലപ്പെടുത്തി കാറിനുള്ളിൽ ഉപേക്ഷിച്ച സംഭവത്തിൽ വെളഗൗണ്ടന്നൂർ സ്വദേശിയായ ഭാര്യ സുജിതശ്രീ (31), കാമുകൻ സന്തോഷ് രാജ് എന്നിവരെയാണ് ഓമല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
സുജിതശ്രീക്ക് സന്തോഷ് രാജുമായുള്ള ബന്ധം ഭൂപതി ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിൽ സുജിതശ്രീയുടെ 13 വയസ്സുള്ള മകനും പങ്കുണ്ടെന്നും പൊലീസ് പറയുന്നു. വീട്ടിനുള്ളിൽ വെച്ച് ഭൂപതിയെ മർദിച്ച് കൊലപ്പെടുത്തിയ ശേഷം, സന്തോഷിന്റെയും മകന്റെയും സഹായത്തോടെ മൃതദേഹം ഉപോക്ഷിക്കുകയായിരുന്നുവെന്ന് ഭാര്യ മൊഴി നൽകി.
ഓമല്ലൂർ-ശങ്കരി റോഡിലെ ആറ്റുകാർന്നൂർ സഹകരണ ബാങ്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ അജ്ഞാത സംഘം ഭൂപതിയെ കൊന്ന ശേഷം 12 പവൻ സ്വർണം കവർന്നുവെന്നായിരുന്നു സുജിത ശ്രീ പൊലീസിന് നൽകിയ ആദ്യ മൊഴി.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഭൂപതിയുടെ വീട് സന്ദർശിച്ച പൊലീസിന് വീട്ടിനുള്ളിൽ നിന്ന് രക്തക്കറകൾ കണ്ടെത്തിയതോടെയാണ് സംശയം ഭാര്യയിലേക്കു നീണ്ടത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ദമ്പതികൾ തമ്മിൽ പതിവായി വഴക്കുണ്ടാകാറുണ്ടെന്ന് ഭൂപതിയുടെ ബന്ധുക്കൾ വെളിപ്പെടുത്തി. ഓമല്ലൂർ ഇൻസ്‌പെക്ടർ എസ് എം ഷൺമുഖത്തിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തതോടെ സുജിതശ്രീ കുറ്റം സമ്മതിച്ചു. സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.









0 comments