സ്ത്രീവിമോചന പ്രസ്ഥാനത്തിന്റെ മുൻനിര നേതാവ്; മാധ്യമപ്രവർത്തക ഗ്ലോറിയ സ്റ്റീനം അന്തരിച്ചു

വാഷിങ്ടൺ: അമേരിക്കയിലെ സ്ത്രീവിമോചന പ്രസ്ഥാനത്തിന്റെ മുൻനിര നേതാവും, പ്രശസ്ത ഫെമിനിസ്റ്റും മാധ്യമപ്രവർത്തകയുമായ ഗ്ലോറിയ സ്റ്റീനം അന്തരിച്ചു. 92 വയസായിരുന്നു. ന്യൂയോർക്ക് സിറ്റിയിലെ വസതിയിൽ വെച്ചാണ് അന്ത്യം. അൻപതിലേറെ വർഷങ്ങളായി ലൈംഗിക അസമത്വങ്ങൾക്കെതിരെ പോരാടി.
ന്യൂയോർക്കിൽ മാധ്യമപ്രവർത്തകയായി കരിയർ ആരംഭിച്ച അവർ, സ്ത്രീകളുടെ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച ആദ്യകാല പ്രസിദ്ധീകരണങ്ങളിലൊന്നായ 'മിസ്' മാഗസിന്റെ സഹസ്ഥാപകയാണ്. ലിംഗസമത്വത്തിനായി പോരാടുന്ന 'വിമൻസ് ആക്ഷൻ അലയൻസ്' എന്ന സംഘടന സ്ഥാപിക്കുന്നതിൽ പങ്കാളിയായി.
1970-കളിൽ സ്ത്രീകളുടെ ഗർഭച്ഛിദ്രാവകാശങ്ങൾക്കും , സ്വവർഗ്ഗ വിവാഹങ്ങളുടെ നിയമസാധുതയ്ക്കും വേണ്ടി ശബ്ദമുയർത്തി. വധശിക്ഷയ്ക്കും സ്ത്രീകളുടെ ജനനേന്ദ്രിയ വിച്ഛേദനത്തിനും എതിരെ പ്രതിഷേധിച്ചു. സംരംഭകനും പരിസ്ഥിതി പ്രവർത്തകനുമായ ഡേവിഡ് ബെയിലാണ് പങ്കാളി.
2013-ൽ അന്നത്തെ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ, അമേരിക്കയിലെ സിവിലിയൻമാരുടെ ഏറ്റവും ഉയർന്ന ബഹുമതിയായ 'പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം' നൽകി ഗ്ലോറിയ സ്റ്റീനത്തെ ആദരിച്ചു.









0 comments