കൊച്ചിയിൽ സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; വിദ്യാർഥി പിടിയിൽ, പുറത്താക്കി കോളേജ്

ഭാരത മാതാ കോളേജ് പുറത്തിറക്കിയ പ്രസ്താവന, ഭാരത മാതാ കോളേജ്
കാക്കനാട്: സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ച കേസില്‍ വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃക്കാക്കര ഭാരതമാത കോളേജ് ബിബിഎ രണ്ടാം വർഷ വിദ്യാർഥി എസ് ശ്രീഹരിയാണ് തൃക്കാക്കര പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരം സ്വദേശിയാണ്. സംഭവത്തിന് പിന്നാലെ ശ്രീഹരിയെ കോളേജിൽ നിന്നും പുറത്താക്കി.
കഴിഞ്ഞ കുറച്ച് നാളുകളായി വിദ്യാർഥികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നതായി വിവരങ്ങൾ ലഭിച്ചുവെന്നും ഇതിന്റെ അന്വേഷണത്തിലായിരുന്നു വിദ്യാർഥികളെന്നും വിവരമുണ്ട്. തുടർന്ന് ശ്രീഹരിയാണ് ഇതിന് പിന്നിലെന്ന് വ്യക്തമായതോടെ കോളേജ് പ്രിൻസിപ്പാൾ ഡോ. സൗമ്യ തോമസിനെ അറിയിച്ചു.
സെപ്തംബർ ഒന്നാം തീയതി രാത്രിയോടെയാണ് തനിക്ക് വിവരം ലഭിക്കുന്നതെന്നും അടുത്ത ദിവസം തന്നെ വേണ്ട നടപടികൾ സ്വീകരിച്ചുവെന്നും പ്രിൻസിപ്പാൾ അറിയിച്ചു. പൂർവവിദ്യാർഥിയാണ് തങ്ങൾക്ക് ഈ വിവരം നൽകിയതായും പ്രിൻസിപ്പാൾ കൂട്ടിച്ചേർത്തു. ശ്രീഹരിയെ കുറിച്ച് മറ്റ് വിദ്യാർഥികളിൽ നിന്ന് ഇതുവരെ പരാതികളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും മോർഫ് ചെയ്തതിന് പിന്നിൽ ശ്രീഹരിയാണെന്ന് അറിഞ്ഞതോടെ വിദ്യാർഥികളിൽ അമ്പരപ്പാണുണ്ടായതെന്നും സൗമ്യ പറയുന്നു.
കോളേജിലെ വിദ്യാർഥി, സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി മാറ്റി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായി പൂർവവിദ്യാർഥി സെപ്തംബർ ഒന്നാം തീയതി രാത്രി 10.30 ക്ക് വിവരം തന്നു. അപ്പോഴാണ് വിവരം കോളേജ് അധികൃതർ അറിയുന്നത്. തുടർന്ന് രണ്ടാം തീയതി രാവിലെ തന്നെ കോളേജിന്റെ അധികാരികളും നിയമ സമിതികളും യോഗം ചേർന്ന് പരാതികൾ പരിശോധിക്കുകയും പ്രഥമ ദൃഷ്ട്യാ പ്രശ്നങ്ങൾ ബോധ്യപ്പെടുകയും ചെയ്തു.
രാവിലെ 11 മണിക്കുള്ളിൽ പൊലീസിനെ വിവരം അറിയിക്കുകയും കോളേജ് അധികാരികൾ പരാതി കൈമാറുകയും അതോടൊപ്പം വിദ്യാർഥിയുടെ ഫോൺ പൊലീസിനെ ഏൽപ്പിക്കുകയും ചെയ്തതായും കോളേജ് പ്രസ്താവനയിലൂടെ പറഞ്ഞു. സംഭവത്തിൽ തൃക്കാക്കര പൊലീസ്ർ കേസെടുത്തു രജിസ്റ്റർ ചെയ്തു. തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. സംഭവത്തിന് പിന്നിൽ ഒരു വിദ്യാർഥി മാത്രമാണോ ഒരു സംഘമുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു. ദൗർഭാഗ്യകരമായ സംഭവം ഉണ്ടായതിൽ ഖേദം പ്രകടിപ്പിക്കുന്നതായും കോളേജ് പ്രസ്താവനയിൽ അറിയിച്ചു.









0 comments