print edition ഏകദിന പരമ്പര നേടാൻ ഇന്ത്യ

ബർമിങ്‌ഹാം: ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റ് പരന്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങും. രണ്ടാം ഏകദിന മത്സരം കാർഡിഫിലെ സോഫിയ ഗാർഡൻസിൽ വൈകീട്ട് അഞ്ചരക്കാണ്. സോണി സ്‌പോർട്‌സ് നെറ്റ്‌വർക്കിലും ജിയോ ഹോട്‌സ്‌റ്റാറിലും തത്സമയം കാണാം. ആദ്യ കളി ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചിരുന്നു. ഇംഗ്ലണ്ടിന്റെ 258 റൺ 45.2 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടപ്പെടുത്തി മറികടന്നു. സ്‌പിൻ ബൗളർ അക്‌സർ പട്ടേലിന്റെ ഓൾറൗണ്ട് മികവാണ് തുണച്ചത്. 52 പന്തിൽ 57 റണ്ണും നാല് വിക്കറ്റും സ്വന്തമാക്കി മാൻ ഓഫ് ദി മാച്ചായി. ട്വന്റി20 പരന്പരയിലെ സമ്പൂർണ തോൽവിയുടെ (4–0) ക്ഷീണം മാറ്റാൻ ഇന്ത്യക്ക് വിജയം അനിവാര്യമാണ്.
പരിക്കുള്ള ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗിൽ കളിക്കുമോയെന്ന് വ്യക്തമല്ല. എങ്കിൽ രോഹിത് ശർമക്കൊപ്പം ഇഷാൻ കിഷൻ ഓപ്പണറാകാനാണ് സാധ്യത. ശ്രേയസ് അയ്യർ ക്യാപ്‌റ്റനാകും. 75 പന്തിൽ 80 റണ്ണെടുത്ത് നിൽക്കുമ്പോൾ ഗിൽ പേശിവലിവിനെതുടർന്ന് മടങ്ങിയിരുന്നു. പേസ് ബൗളർ ഗുർണൂർ ബ്രാറിന് പകരം അർഷ്‌ദീപ് സിങ് വന്നേക്കും. 2023 ലോകകപ്പ് ഫൈനലിനുശേഷം ആദ്യമായി ഏകദിനത്തിൽ പന്തെറിഞ്ഞ ജസ്‌പ്രീത് ബുമ്ര ഒമ്പത് ഓവറിൽ 31 റൺ വഴങ്ങി ഇംഗ്ലീഷ് ക്യാപ്‌റ്റൻ ഹാരി ബ്രൂക്കിന്റെ വിക്കറ്റെടുത്തിരുന്നു. മുതിർന്ന താരങ്ങളായ രോഹിത് ശർമയും (11), വിരാട് കോഹ്‌ലിയും (5) കെ എൽ രാഹുലും (1)തിളങ്ങിയില്ല.
ഇന്ത്യക്ക് ഇന്ന് ജപ്പാൻ
ഹായ്‌കോ(ചൈന): ഏഷ്യൻ വോളിബോൾ കോൺഫെഡറേഷൻ അണ്ടർ 18 ആൺകുട്ടികളുടെ വോളിബോൾ ചാമ്പ്യൻഷിപ്പ് ക്വാർട്ടറിൽ ഇന്ത്യ ഇന്ന് ജപ്പാനെ നേരിടും. രാവിലെ ഏഴരക്കാണ് കളി. ഗ്രൂപ്പിൽ രണ്ടാംസ്ഥാനക്കാരായാണ് മുന്നേറിയത്. ഫിലിപ്പൈൻസിനോടും ബഹ്‌റൈനോടും ജയിച്ചപ്പോൾ ഇറാനോട് കീഴടങ്ങി. മലയാളിയായ ടോം ജോസഫാണ് പരിശീലകൻ. രാഹുൽനായരും ഷിബിൻഷയും ടീമിലെ മലയാളികളാണ്.











0 comments