കോഹ്‌ലിക്ക് പകരം ഇഷാൻ, ഹാർദിക്കിന്റെ റോളിൽ നിതീഷ് റെഡ്ഡി; അഫ്ഗാൻ പരമ്പരയിൽ പുതിയ പരീക്ഷണങ്ങളുമായി ഇന്ത്യ

Photo Credit:Social Media
ധർമ്മശാല: സമീപകാലത്തെ മോശം ഫോം മറികടന്ന് 2027 ഏകദിന ലോകകപ്പിലേക്കുള്ള ഒരുക്കങ്ങൾക്ക് വിജയത്തോടെ തുടക്കമിടാൻ ഇന്ത്യ നാളെ അഫ്ഗാനിസ്ഥാനെതിരെ ഇറങ്ങുന്നു. അവസാന അഞ്ച് ഏകദിനങ്ങളിൽ മൂന്നിലും പരാജയപ്പെട്ട ഇന്ത്യ, തൊട്ടുമുമ്പത്തെ പരമ്പരയിൽ സ്വന്തം മണ്ണിൽ ന്യൂസിലൻഡിനോട് തോറ്റതിന്റെ ആഘാതത്തിലാണ്.
പ്രമുഖ കളിക്കാരിൽ പലരും പരിക്കും വിശ്രമവും കാരണം വിട്ടുനിൽക്കുന്ന ഈ പരമ്പര, ടീമിന്റെ ബെഞ്ച് കരുത്ത് പരിശോധിക്കാനുള്ള മികച്ച അവസരമാണ് ഇന്ത്യയ്ക്ക് നൽകുന്നത്. വിരാട് കോഹ്‌ലിയുടെ അഭാവത്തിലും ബാറ്റിങ് നിര ശക്തമാണെങ്കിലും, തികച്ചും പുതിയൊരു പേസ് ബോളിങ് നിരയുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്.
പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിങ് എന്നിവർക്ക് ആകെക്കൂടി 38 ഏകദിനങ്ങളുടെ പരിചയസമ്പത്ത് മാത്രമാണുള്ളത്. ടീമിലുള്ള പ്രിൻസ് യാദവ്, ഗുർനൂർ ബ്രാർ എന്നിവരാകട്ടെ ഇതുവരെ അന്താരാഷ്ട്ര മത്സരം കളിച്ചിട്ടുമില്ല. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിൽ നടക്കാനിരിക്കുന്ന അടുത്ത ലോകകപ്പ് മുന്നിൽക്കണ്ട് മികച്ച പേസ് ബൗളർമാരെ വാർത്തെടുക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
മറുവശത്ത്, അവസാന നാല് ഏകദിനങ്ങളും ജയിച്ചെത്തുന്ന അഫ്ഗാനിസ്ഥാൻ പൂർണ്ണ ആത്മവിശ്വാസത്തിലാണ്. ഏകദിന ഫോർമാറ്റിൽ ഇതുവരെ ഇന്ത്യയെ തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്ന ചരിത്രം തിരുത്തുകയാണ് അവരുടെ ലക്ഷ്യം.
രണ്ട് ദിവസം മുമ്പ് ശ്രീലങ്കയിൽ നടന്ന ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത്യയുടെ എ ടീമിനെ അഫ്ഗാൻ എ ടീം പരാജയപ്പെടുത്തിയത് അവർക്ക് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. 2023 ലോകകപ്പിൽ സെമിഫൈനൽ വരെ എത്തിയ അതേ കരുത്തുറ്റ നിരയുമായാണ് അവർ വരുന്നത്.
ടെസ്റ്റ് മത്സരത്തിൽ കളിക്കാതിരുന്ന സ്റ്റാർ സ്പിന്നർ റാഷിദ് ഖാന്റെ തിരിച്ചുവരവ് അഫ്ഗാന് കരുത്താകും. എങ്കിലും, ഇന്ത്യ ജനുവരിക്ക് ശേഷവും അഫ്ഗാനിസ്ഥാൻ 2025 ഒക്ടോബറിന് ശേഷവും ആദ്യമായാണ് ഏകദിനം കളിക്കുന്നത് എന്നതിനാൽ താരങ്ങൾക്ക് ഫോർമാറ്റുമായി പൊരുത്തപ്പെടാൻ അല്പം സമയം വേണ്ടിവന്നേക്കാം.
ഈ പരമ്പരയിൽ ഇന്ത്യൻ നിരയിൽ ഏറ്റവും കൂടുതൽ ഉറ്റുനോക്കുന്നത് യുവ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയെയാണ്. ഹാർദിക് പാണ്ഡ്യയ്ക്ക് പരിക്കേൽക്കുമ്പോൾ ഇന്ത്യ എപ്പോഴും പതറാറുണ്ട് എന്നതിനാൽ ആ സ്ഥാനത്തേക്ക് വളർന്നുവരുന്ന മികച്ചൊരു പകരക്കാരനാണ് നിതീഷ്.
ഐപിഎൽ 2026-ൽ മികച്ച വേഗതയിലും തകർപ്പൻ ബാറ്റിങ് ഫോമിലുമായിരുന്ന താരം ഈ പരമ്പരയിലൂടെ ഹാർദിക്കിന് വിശ്വസനീയമായ ഒരു പകരക്കാരനായി മാറാനാണ് ശ്രമിക്കുന്നത്. മറുവശത്ത് അഫ്ഗാൻ നിരയിൽ അസ്മത്തുള്ള ഒമർസായ് ആണ് പ്രധാന താരം.
അവസാന 10 ഏകദിനങ്ങളിൽ നിന്നായി 24 വിക്കറ്റുകൾ വീഴ്ത്തിയ ഒമർസായ് ഇന്ത്യയുടെ ശക്തമായ ടോപ്പ് ഓർഡറിനെ പുതിയ പന്തിൽ പരീക്ഷിക്കാൻ മുന്നിൽ നിൽക്കും. ഹാംസ്ട്രിങ് ഇഞ്ചുറി കാരണം വിരാട് കോലി പുറത്തായ സാഹചര്യത്തിൽ ഇഷാൻ കിഷൻ മൂന്നാം നമ്പറിൽ കളിക്കാനാണ് സാധ്യത.
ഫിറ്റ്നസ് വീണ്ടെടുത്ത രോഹിത് ശർമ്മ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യും. പരിക്കേറ്റ ഹാർദിക്കിന് പകരം നിതീഷ് റെഡ്ഡി കളിക്കുമ്പോൾ പേസർമാരായ പ്രിൻസ് യാദവ്, ഗുർനൂർ ബ്രാർ എന്നിവരിൽ ഒരാൾ അരങ്ങേറ്റം കുറിച്ചേക്കും.
അഫ്ഗാൻ നിരയിൽ ചണ്ഡിഗഡ് ടെസ്റ്റിലെ മികച്ച പ്രകടനത്തോടെ മുഹമ്മദ് സലിം ഏകദിന ടീമിലിടം നേടിയപ്പോൾ, മുതിർന്ന ഓൾറൗണ്ടർ മുഹമ്മദ് നബിക്ക് അസുഖമായതിനാൽ താരം കളിക്കുന്ന കാര്യം സംശയത്തിലാണ്.
ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ചരിത്രത്തിലെ ആദ്യ ഏകദിന പരമ്പരയാണിത് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇതിന് മുൻപ് ലോകകപ്പിലും ഏഷ്യാ കപ്പിലും മാത്രമാണ് ഇരുടീമും ഏറ്റുമുട്ടിയിട്ടുള്ളത്.
ഈ മത്സരത്തിൽ ഏകദിനത്തിൽ 3,000 റൺസ് തികയ്ക്കാൻ ശ്രേയസ് അയ്യർക്ക് 23 റൺസും ശുഭ്മൻ ഗില്ലിന് 47 റൺസും കൂടി മതി. തുടക്കത്തിൽ പുതിയ പന്തിതിന് സ്വിങ് ലഭിക്കുമെങ്കിലും പൊതുവെ ബാറ്റിങ്ങിനെ പിന്തുണയ്ക്കുന്ന പിച്ചാണ് ധർമ്മശാലയിൽ









0 comments