പാകിസ്ഥാനെ 90 റൺസിന് വീഴ്ത്തി ഇന്ത്യ: ആരോൺ ജോർജിന് വീണ്ടും അർധസെഞ്ചുറി; വൈഭവിന് വിക്കറ്റ്

ദുബായ്: അണ്ടർ 19 ഏഷ്യാകപ്പ് ഏകദിന ക്രിക്കറ്റിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യ. 90 റൺസിനാണ് വിജയം. ഇന്ത്യ ഉയർത്തിയ 241 റൺസിലേക്ക് ബാറ്റേന്തിയ പാകിസ്ഥാൻ 150 റൺസിന് പുറത്തായി. മലയാളി താരം ആരോൺ ജോർജ് വർഗീസിന്റെ അർധസെഞ്ചുറി ഇന്ത്യൻ വിജയത്തിൽ നിർണായകമായി. സ്കോർ: ഇന്ത്യ 240, പാകിസ്ഥാൻ 150.
മഴയെ തുടർന്ന് മത്സരം 49 ഓവറായി ചുരുക്കിയിരുന്നു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 46.1 ഓവറിൽ 240 റൺസിന് പുറത്തായി. തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ചുറി നേടിയ ആരോൺ ജോർജാണ് (88 പന്തിൽ 85) ഇന്ത്യയുടെ ടോപ് സ്കോറർ. 12 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. ആദ്യ മത്സരത്തിൽ യുഎഇയ്ക്കെതിരെ ആരോൺ 73 പന്തിൽ 69 റണ്ണെടുത്തിരുന്നു.
കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയ വൈഭവ് സൂര്യവംശി അഞ്ച് റൺസെടുത്ത് പുറത്തായി. രണ്ടാം വിക്കറ്റിൽ ആയുഷ് മാത്രെയും (38) ആരോൺ ജോർജും ചേർന്നാണ് ഇന്ത്യയെ കരകയറ്റി. കനിഷ്ക് ചൗഹാൻ (46), അഭിഗ്യാൻ (22) എന്നിവരും പൊരുതി. പാകിസ്ഥാനുവേണ്ടി മുഹമ്മദ് സയ്യാം, അബ്ദുൾ സുബൻ എന്നിവർ മൂന്ന് വീതം വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാനും തുടക്കം പിഴച്ചു. 30/4 എന്ന നിലയിലേക്ക് കൂപ്പുക്കുത്തിയ ടീമിനെ അർധസെഞ്ചുറി നേടിയ ഹുസൈഫ അഹ്‌സാനും (70) ക്യാപ്റ്റൻ ഫർഹാൻ യൂസഫും (23) ചേർന്നാണ് കരകയറ്റിയത്. പിന്നീട് എത്തിയവരെല്ലാം പെട്ടെന്ന് കൂടാരം കയറി. ഇന്ത്യയ്ക്കായി ദീപേഷ് ദേവേന്ദ്രനും കനിഷ്ക് ചൗഹാനും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. കിഷൻ കുമാർ സിങ് രണ്ടും വൈഭവ് സൂര്യവംശി, ഖിലാൻ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മാവേലിക്കര സ്വദേശിയായ ഇൗശോ വർഗീസിന്റെയും കോട്ടയം സ്വദേശിയായ പ്രീതി വർഗീസിന്റെയും മകനാണ്. ജനിച്ചത് കേരളത്തിലാണെങ്കിലും പഠിച്ചതും വളർന്നതും കളിച്ചതുമെല്ലാം ഹൈദരാബാദിലാണ്.











0 comments