"ഇന്ത്യൻ പരമ്പര കരുത്തായി"; മിന്നൽ അടിക്ക് പിന്നിലെ 'രഹസ്യം' വെളിപ്പെടുത്തി ഫിൻ അലെൻ

ഫിൻ അലെൻ
കൊൽക്കത്ത: ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ വെടിക്കെട്ട് പ്രകടനമാണ് ന്യൂസിലൻഡ് ഓപ്പണർ ഫിൻ അലെൻ കാഴ്ചവെച്ചത്. ഈഡൻ ഗാർഡൻസിൽ വെറും 33 പന്തിൽ പുറത്താകാതെ 100 റൺസ് അടിച്ചുകൂട്ടിയ അലെൻ, ദക്ഷിണാഫ്രിക്കൻ ബൗളർമാരെ നിലംതൊടാൻ അനുവദിച്ചില്ല. ദക്ഷിണാഫ്രിക്ക ഉയർത്തിയ 170 റൺസ് ലക്ഷ്യം വെറും 12.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലൻഡ് മറികടന്നു. കേവലം ഒരു വിക്കറ്റ് നഷ്ടത്തിലായിരുന്നു ഈ തകർപ്പൻ വിജയം.
ലോകകപ്പിന് മുൻപായി ഇന്ത്യയുമായുള്ള പരമ്പര തനിക്ക് നിർണായകമായെന്ന് അലെൻ പറഞ്ഞു. "ഞങ്ങളുടെ ബൗളർമാരുടെ പ്രകടനം അതിശയിപ്പിക്കുന്നതായിരുന്നു. അവർ കളി ഞങ്ങൾക്ക് അനുകൂലമാക്കി മാറ്റി. ഇത്തരമൊരു പിച്ചിൽ തുടക്കത്തിലേ വിക്കറ്റുകൾ വീഴ്ത്തി സമ്മർദ്ദം ചെലുത്താൻ കഴിഞ്ഞാൽ ബാറ്റിങ് എളുപ്പമാകും. ലോകകപ്പിന് മുമ്പ് ഇന്ത്യയിൽ കളിച്ച അഞ്ച് മത്സരങ്ങളുടെ പ്രാധാന്യമാണ് ഇത് കാണിക്കുന്നത്. ഇന്ത്യൻ മണ്ണിൽ കളിച്ച അനുഭവം മറ്റൊരു തരത്തിലും ലഭിക്കില്ല. ഒരു ടീമെന്ന നിലയിൽ ഞങ്ങൾ ഒരുപാട് കാര്യങ്ങൾ പഠിച്ചു. പ്രധാനപ്പെട്ട മത്സരങ്ങളിൽ പൊരുതി നിൽക്കാൻ ഞങ്ങൾ തയ്യാറാണ്. ബൗളർമാർ ഇന്ന് കളി നിയന്ത്രിച്ചു."- മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അലെൻ പറഞ്ഞു. ഗ്രൂപ്പ് ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് ഏറ്റ തോൽവിയിൽ നിന്നും പഠിച്ച കാര്യങ്ങൾ ഈ വിജയത്തിന് സഹായിച്ചതായും അലെൻ കൂട്ടിചേർത്തു.
ഇന്ത്യക്കെതിരായ പരമ്പരയിൽ ഒരു മത്സരത്തിൽ മാത്രം കളിച്ച അലെൻ 80 റൺസ് നേടിയിരുന്നു.
ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ എല്ലാ പ്രതീക്ഷകളും തല്ലിതകർത്ത് ഫിൻ അലെൻ നേടിയത് ഒരുപിടി റെക്കോഡുകൾ കൂടിയായിരുന്നു. ട്വന്റി20 ലോകകപ്പ് ചരിത്രത്തിലെ വേഗമേറിയ സെഞ്ചുറി നേട്ടം ഉൾപ്പെടെയാണ് കിവീസ് താരം സ്വന്തം പേരിലാക്കിയത്. 2016ൽ മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിൽ 47 പന്തിൽ സെഞ്ചുറി നേടിയ വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡണ് തിരുത്തിയത്.
രാജ്യാന്തര ട്വന്റി20യിലെ വേഗമേറിയ മൂന്നാമത്തെ സെഞ്ചുറിയാണ് അലെൻ നേടിയത്. എസ്റ്റോണിയ താരം സഹിൽ ചൗഹാനും (27 പന്തിൽ സെഞ്ചുറി) തുർക്കി താരം മുഹമ്മദ് ഫഹദും (29 പന്തിൽ സെഞ്ചുറി) പട്ടികയിൽ ഒന്നാമത്. ട്വന്റി20 ലോകകപ്പ് നോക്കൗട്ടിൽ ആദ്യത്തെ സെഞ്ചുറിയാണ് കൊൽക്കത്തയിൽ പിറന്നത്. 2009 സെമിയിൽ വെസ്റ്റിൻഡീസിനെതിരെ ശ്രീലങ്കൻ താരം തിലകരത്‌നെ ദിൽഷൻ നേടിയ (96*) റൺസെടുത്തിരുന്നു. 2016 സെമിയിൽ വെസ്റ്റിൻഡീസിനെതിരെ പുറത്താവാതെ 89 റൺസ് നേടിയ ഇന്ത്യയുടെ മുൻ നായകൻ വിരാട് കോഹ്‍ലിയാണ് മൂന്നാമത്.
ട്വന്റി20 ലോകകപ്പ് നോക്കൗട്ടിൽ ഉയർന്ന രണ്ടാമത്തെ കൂട്ടുകെട്ടും അലെനും ടിം സെയ്‌ഫെർട്ടും ചേർന്ന് നേടി. ഇരുവരും ഒന്നാം വിക്കറ്റിൽ 9.1 ഓവറിൽ 117 റണ്ണാണ് അടിച്ചുകൂട്ടിയത്. 2022ൽ ഇന്ത്യയ്ക്കെതിരെ സെമിയിൽ ഇംഗ്ലണ്ട് താരങ്ങളായ ജോസ് ബട്‌ലറും അലക്സ് ഹെയ്ൽസും നേടിയ 170 റൺസ് കൂട്ടുകെട്ടാണ് ഒന്നാമത്.









0 comments