"ഈ കിരീടം ഇന്ത്യ അർഹിച്ചതാണ്"; കാരണങ്ങൾ നിരത്തി ഷാഹിദ് അഫ്രീദി

ഷാഹിദ് അഫ്രീദി (ഇടത്), സഞ്ജു സാംസണും കുൽദീപ് യാദവും (വലത്)
ഇസ്ലാമാബാദ്: ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിലെ ത്രസിപ്പിക്കുന്ന വിജയത്തിൽ ഇന്ത്യൻ ടീമിനെ പ്രശംസിച്ച് പാകിസ്ഥാൻ മുൻ സൂപ്പർതാരം ഷാഹിദ് അഫ്രീദി. ഇന്ത്യ ഈ കിരീടം അർഹിച്ചിരുന്നുവെന്നും മികച്ച ടീമാണ് ഇന്ത്യയുടേതെന്നും അഫ്രീദി പറഞ്ഞു.
"ഇന്ത്യയുടെ റിസർവ് ബെഞ്ചിലുള്ള കളിക്കാരും പ്ലേയിങ് ഇലവനിലെ താരങ്ങളെപ്പോലെ തന്നെ മികച്ചവരാണ്. അതുകൊണ്ടാണ് ബെഞ്ച് കരുത്ത് ശക്തമായിരിക്കണമെന്ന് ഞാൻ പറയുന്നത്. അവിടെയുള്ള ആരെ വേണമെങ്കിലും പ്ലേയിങ ഇലവനിലേക്ക് ഉൾപ്പെടുത്താമായിരുന്നു. ടൂർണമെന്റിലുടനീളം ചാമ്പ്യന്മാരെപ്പോലെയാണ് അവർ കളിച്ചത്," അഫ്രീദി തന്റെ എക്‌സ് അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.
ലോകകപ്പിലെ താരമായ മലയാളി സഞ്ജു സാംസണിന്റെ പ്രകടനത്തെയും അഫ്രീദി പ്രത്യേകം പ്രശംസിച്ചു. സഞ്ജുവിന്റേത് മികച്ച പ്രകടനമായിരുന്നുവെന്നും ലഭിച്ച അവസരം അദ്ദേഹം മനോഹരമായി വിനിയോഗിച്ചുവെന്നും അഫ്രീദി പറഞ്ഞു. വിവേകപൂർണമായ ബാറ്റിങിലൂടെ ഇന്നിങ്സ് കെട്ടിപ്പടുക്കാനുള്ള കഴിവ് അദ്ദേഹം തെളിയിച്ചു. അഭിഷേക് ശർമയും മികച്ച പ്രകടനം നടത്തി. പാകിസ്ഥാനെതിരെ കളിച്ചതുപോലെ തന്നെ ഇഷാൻ കിഷനും തകർപ്പൻ ബാറ്റിങ് കാഴ്ചവെച്ചു. ഇത്രയും കാലം തന്റെ ഉജ്ജ്വല പ്രകടനങ്ങളിലൂടെ ഇന്ത്യൻ ബൗളിങിനെ തോളിലേറ്റിയ ജസ്പ്രീത് ബുമ്ര തന്നെയായിരുന്നു ഈ വിജയത്തിന്റെയും നട്ടെല്ല്. പുതിയ പന്തായാലും പഴയ പന്തായാലും സ്ലോവർ ബോൾ ആയാലും യോർക്കർ ആയാലും എന്റെ അഭിപ്രായത്തിൽ ബുമ്ര ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ്.- അഫ്രീദി കൂട്ടിച്ചേർത്തു.
അതേസമയം, സമ്മർദ്ദഘട്ടങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഇന്ത്യൻ താരങ്ങൾ ശീലിച്ചുകഴിഞ്ഞതിനാൽ ഈ വിജയം തനിക്ക് അത്ഭുതമായി തോന്നിയില്ലെന്ന് മുൻ നായകൻ റാഷിദ് ലത്തീഫ് പറഞ്ഞു. ടീമിലെ തുടർച്ചയും സ്ഥിരതയുമാണ് ഇന്ത്യയുടെ വിജയത്തിന് പിന്നിലെ പ്രധാന കാരണമെന്നും, അടിക്കടിയുള്ള മാറ്റങ്ങളും ക്ഷമയില്ലായ്മയും മൂലം ഒട്ടേറെ പ്രശ്നങ്ങൾ നേരിടുന്ന പാകിസ്ഥാൻ ടീം ഇന്ത്യയെ കണ്ട് പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന ചരിത്രമാണ് ഇന്ത്യ അഹമ്മദാബാദിൽ കുറിച്ചത്. മൂന്ന് കിരീടം നേടുന്ന ആദ്യ ടീം. പരിശീലകൻ ഗൗതം ഗംഭീറിന്റെ ആദ്യ ലോകകിരീടമാണിത്. കളിക്കാരനായും കോച്ചായും ലോകകപ്പ് നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന അപൂർവ നേട്ടവും സ്വന്തമാക്കി.










0 comments