അന്താരാഷ്ട്ര ക്രിക്കറ്റിൽ വൻ മാറ്റങ്ങളോ? പുതിയ നിർദ്ദേശങ്ങളുമായി ഐസിസി

Photo Credit: Social Media
ദുബായ്: രാജ്യാന്തര ക്രിക്കറ്റിന്റെ നിയമാവലികളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ഒരുങ്ങുന്നു. റെഡ് ബോൾ, വൈറ്റ് ബോൾ, പിങ്ക് ബോൾ ക്രിക്കറ്റ് ഫോർമാറ്റുകളിൽ വലിയ ഭേദഗതികളാണ് ചർച്ചയിലുള്ളത്.
കാലാവസ്ഥാ വ്യതിയാനവും വെളിച്ചക്കുറവും ഉണ്ടാകുമ്പോൾ ഒരേ മത്സരത്തിൽ തന്നെ വ്യത്യസ്ത നിറങ്ങളിലുള്ള പന്തുകൾ ഉപയോഗിക്കാനുള്ള സാധ്യത വരെ ഇതിൽ ഉൾപ്പെടുന്നു. മേയ് 30-ന് അഹമ്മദാബാദിൽ നടക്കാനിരിക്കുന്ന ഐസിസി ബോർഡ് യോഗത്തിന്റെ അന്തിമ അംഗീകാരം ലഭിക്കുന്നതോടെ ഈ നിർദ്ദേശങ്ങൾ ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നേക്കും.
പുതിയ ഭേദഗതികൾ പ്രകാരം ഏകദിന മത്സരങ്ങളിലെ ഡ്രിങ്ക്സ് ബ്രേക്കുകളിൽ ടീമിന്റെ മുഖ്യ പരിശീലകന് മൈതാനത്തിറങ്ങി കളിക്കാരുമായി തന്ത്രങ്ങൾ പങ്കുവെക്കാൻ അനുമതി ലഭിക്കും. നിലവിൽ പകരക്കാരായ കളിക്കാർക്ക് മാത്രമാണ് മൈതാനത്തേക്ക് പ്രവേശിക്കാൻ അനുവാദമുള്ളത്.
ട്വന്റി 20 ക്രിക്കറ്റിൽ നിലവിൽ ഈ നിയമം ഉണ്ടെങ്കിലും ഏകദിനത്തിൽ ഇത് ആദ്യമായാണ് നടപ്പിലാക്കുന്നത്. എന്നാൽ മൈതാനത്തിറങ്ങുമ്പോൾ പരിശീലകരും ടീം ജേഴ്സി ധരിക്കണമോ എന്ന കാര്യത്തിൽ വരും ദിവസങ്ങളിലേ വ്യക്തത വരൂ.
ഇതിനുപുറമെ, ട്വന്റി 20 അന്താരാഷ്ട്ര മത്സരങ്ങളിലെ ഇന്നിംഗ്സ് ഇടവേള നിലവിലെ 20 മിനിറ്റിൽ നിന്നും 15 മിനിറ്റായി കുറയ്ക്കാനും ഐസിസി ലക്ഷ്യമിടുന്നുണ്ട്. ഇത് കളി വേഗത്തിലാക്കാൻ സഹായിക്കുമെങ്കിലും രണ്ടാം ഇന്നിംഗ്സിന് മുൻപായി തന്ത്രങ്ങൾ മെനയാൻ ടീമുകൾക്ക് ലഭിക്കുന്ന സമയം 5 മിനിറ്റ് കുറയും.
ബൗളർമാരുടെ സംശയാസ്പദമായ ബൗളിംഗ് ആക്ഷനുകൾ മത്സരത്തിനിടെ തന്നെ കൃത്യമായി പരിശോധിച്ച് കർശന നടപടിയെടുക്കാൻ ഓൺ-ഫീൽഡ് അമ്പയർമാർക്ക് ഹോക്ക്-ഐ സാങ്കേതികവിദ്യ ലഭ്യമാക്കുക എന്നത് മറ്റൊരു സുപ്രധാന തീരുമാനമായേക്കും.
ക്രിക്കറ്റ് ലോകം ഏറെ ഉറ്റുനോക്കുന്ന മറ്റൊരു ഭേദഗതി പരമ്പരാഗത ടെസ്റ്റ് മത്സരങ്ങൾക്കിടയിൽ ചുവപ്പ് പന്തിന് (റെഡ് ബോൾ) പകരം പിങ്ക് പന്ത് (പിങ്ക് ബോൾ) ഉപയോഗിക്കാനുള്ള അനുമതിയാണ്. മോശം കാലാവസ്ഥയോ വെളിച്ചക്കുറവോ കാരണം കളി തടസ്സപ്പെടുകയും ഫ്ലഡ്‌ലൈറ്റുകൾക്ക് കീഴിൽ മത്സരം തുടരേണ്ടി വരികയും ചെയ്യുമ്പോൾ ഇരു ടീമുകളുടെയും പരസ്പര സമ്മതത്തോടെ പിങ്ക് പന്ത് ഉപയോഗിക്കാൻ സാധിക്കും.
ഐസിസി ക്രിക്കറ്റ് കമ്മിറ്റി തലവൻ സൗരവ് ഗാംഗുലി പങ്കെടുത്ത ചീഫ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഈ നിർദ്ദേശങ്ങൾ ഉയർന്നുവന്നത്. വരാനിരിക്കുന്ന ഒക്ടോബർ 1 മുതൽ പുതിയ നിയമങ്ങൾ ക്രിക്കറ്റിൽ നടപ്പിലാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.










0 comments