വനിതാ ട്വന്റി 20 ലോകകപ്പ്: 'രാഷ്ട്രീയം വേണ്ട, ഞങ്ങളിവിടെ വന്നത് ക്രിക്കറ്റ് കളിക്കാൻ'; പാക് മത്സരത്തിന് മുൻപ് തുറന്നടിച്ച് ഹർമൻപ്രീത് കൗർ

Photo Credit:ICC
ബർമിംഗ്ഹാം: വനിതാ ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ - പാകിസ്താൻ മഹാപോരാട്ടത്തിന് മുന്നോടിയായി ഉയർന്നുവന്ന രാഷ്ട്രീയ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകി ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ.
മത്സരത്തിന് തലേന്ന് നടന്ന വാർത്താസമ്മേളനത്തിൽ പാക് ക്യാപ്റ്റൻ ഫാത്തിമ സാനയുമായുള്ള ഹസ്തദാനം ഒഴിവാക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടാണ് ഹർമൻപ്രീത് കടുത്ത ശൈലിയിൽ പ്രതികരിച്ചത്.
കഴിഞ്ഞ വർഷം പുരുഷന്മാരുടെ ട്വന്റി 20 ഏഷ്യാ കപ്പിൽ ഇരുടീമുകളും തമ്മിൽ നിലനിന്നിരുന്ന ചില മുൻഗണനകൾ ചൂണ്ടിക്കാണിച്ചായിരുന്നു റിപ്പോർട്ടറുടെ ചോദ്യം.
രാഷ്ട്രീയപരമായ വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെടാൻ താല്പര്യമില്ലെന്ന് വ്യക്തമാക്കിയ ഹർമൻപ്രീത്, ഇരുടീമുകളും തമ്മിലുള്ള ക്രിക്കറ്റിനെക്കുറിച്ച് മാത്രം സംസാരിക്കുന്നതാണ് നല്ലതെന്ന് ഓർമ്മിപ്പിച്ചു.
"ഞങ്ങൾ ഇവിടെ വന്നിരിക്കുന്നത് ക്രിക്കറ്റ് കളിക്കാനാണ്, ക്രിക്കറ്റിനെക്കുറിച്ച് മാത്രമാണ് ഞങ്ങൾ സംസാരിക്കുന്നതും. ക്രിക്കറ്റല്ലാതെ മറ്റൊന്നിനെക്കുറിച്ചും ഞങ്ങൾ സംസാരിക്കാറില്ല, അതിനെക്കുറിച്ച് ചിന്തിക്കാറുമില്ല.
ആദ്യ ദിവസം മുതൽ ക്രിക്കറ്റ് മാത്രമാണ് ഞങ്ങളുടെ സ്വപ്നം. പാകിസ്താന് എതിരെയുള്ള മത്സരത്തെ ഞങ്ങൾ കളിക്കാൻ പോകുന്ന മറ്റൊരു സാധാരണ മത്സരമായി മാത്രമാണ് കാണുന്നത്," ഹർമൻപ്രീത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പാകിസ്താനെതിരെയുള്ള മത്സരത്തെ വെറുമൊരു കളി മാത്രമായി വിശേഷിപ്പിച്ചെങ്കിലും, പാകിസ്താനുമായി കളിക്കുമ്പോൾ എപ്പോഴും വലിയ സമ്മർദ്ദമുണ്ടാകാറുണ്ടെന്ന് ഇന്ത്യൻ നായിക സമ്മതിച്ചു.
"തീർച്ചയായും സമ്മർദ്ദം ഉണ്ടാകും, അത് ഞാൻ നേരത്തെയും സമ്മതിച്ചിട്ടുള്ളതാണ്. പാകിസ്താനെതിരെ കളിക്കുമ്പോഴൊക്കെ ആ പ്രഷർ ഉണ്ടാകും. എന്നാൽ അതേസമയം, ആ സമ്മർദ്ദത്തെ നമ്മൾ എങ്ങനെ ആസ്വദിക്കുന്നു എന്നതിലാണ് കാര്യം.
ഏതൊരു അന്താരാഷ്ട്ര മത്സരത്തിലും പ്രഷർ ഉണ്ടാകും, കളിയിൽ നമ്മുടെ നൂറ് ശതമാനവും നൽകി ഓരോ നിമിഷവും ആസ്വദിക്കുക എന്നതാണ് പ്രധാനം," താരം കൂട്ടിച്ചേർത്തു.
നിലവിൽ ഏകദിന ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യൻ വനിതാ ടീം, തങ്ങളുടെ കന്നി ട്വന്റി 20 ലോകകപ്പ് കിരീടം കൂടിയാണ് ഇത്തവണ ലക്ഷ്യമിടുന്നത്. ടൂർണമെന്റിലെ മികച്ച ടീമുകളിലൊന്നായ ഇന്ത്യയ്ക്ക് മേൽ ആരാധകരുടെ പ്രതീക്ഷകളുടെ വലിയ സമ്മർദ്ദമുണ്ടെന്നും ഹർമൻപ്രീത് പറഞ്ഞു.
"പ്രഷർ ഇല്ല എന്ന് ഞാൻ പറയുന്നില്ല, സമ്മർദ്ദമുണ്ട്. ഞാൻ ക്രിക്കറ്റ് കണ്ടു തുടങ്ങിയ കാലം മുതൽ ഒരു സപ്പോർട്ടർ എന്ന നിലയിൽ ആ പ്രഷർ എനിക്ക് അറിയാം. ഇപ്പോൾ കളിക്കളത്തിലേക്ക് ഇറങ്ങുമ്പോൾ അത് കുറച്ചുകൂടി കൂടുതലാണ്.
എങ്കിലും, നമ്മൾ എത്രത്തോളം കളി ആസ്വദിക്കുന്നുവോ അത്രത്തോളം അത് നമുക്ക് ഗുണം ചെയ്യും. കാരണം ഇത്രയും വലിയൊരു വേദിയിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ ഭാഗ്യം ലഭിച്ചവരാണ് ഞങ്ങൾ, അതിനാൽ മൈതാനത്ത് പരമാവധി ആസ്വദിച്ച് ഞങ്ങളുടെ ഏറ്റവും മികച്ച ക്രിക്കറ്റ് പുറത്തെടുക്കുക മാത്രമാണ് ലക്ഷ്യം," ഹർമൻപ്രീത് വ്യക്തമാക്കി.
ഇന്ന് രാത്രി ഏഴുമണിക്കാണ് വനിതാ ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ പാകിസ്ഥാൻ പോരാട്ടം










0 comments