"ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് ചോദിക്കൂ"; ഗ്രീനിന്റെ കാര്യത്തിൽ മറുപടി ചുരുക്കി അജിന്‍ക്യ രഹാനെ

മുംബൈ: ഐപിഎലിന്റെ ചരിത്രത്തിൽ തന്നെ ഒരു വിദേശ താരത്തിന് ലഭിച്ച റെക്കോർഡ് തുകയായ 25.20 കോടി രൂപയ്ക്ക് കൊൽക്കത്ത ടീമിലെത്തിയ കാമറൂൺ ഗ്രീൻ മുംബൈ ഇന്ത്യൻസിനെതിരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ആദ്യ മത്സരത്തിൽ പന്തെറിയാതിരുന്നത് ആരാധകരെ അമ്പരപ്പിച്ചു.
ടീം ബാലൻസിനെ ഇത് ബാധിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ നായകൻ അജിന്‍ക്യ രഹാനെ, വിഷയത്തിൽ കൂടുതൽ വിശദീകരണത്തിന് ക്രിക്കറ്റ് ഓസ്‌ട്രേലിയയെ സമീപിക്കാനാണ് ആവശ്യപ്പെട്ടത്.
തിങ്കളാഴ്ച ക്രിക്കറ്റ് ഓസ്‌ട്രേലിയ പുറത്തുവിട്ട പ്രസ്താവന പ്രകാരം, ഗ്രീനിന് പുറംഭാഗത്തിന് താഴെയായി ചെറിയ പരിക്കുണ്ടെന്നും അതിനാൽ കുറച്ചു കാലത്തേക്ക് പന്തെറിയുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും വ്യക്തമാണ്.
10-12 ദിവസത്തിനുള്ളിൽ അദ്ദേഹം ബൗളിങ്ങിലേക്ക് മടങ്ങിയെത്തുമെന്നും ഇക്കാര്യം ഐപിഎല്ലിന് മുന്നോടിയായി തന്നെ കെകെആറിനെ അറിയിച്ചിരുന്നതായും ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് വക്താവ് അറിയിച്ചു.
പ്രധാന ഫാസ്റ്റ് ബൗളർമാരുടെ പരിക്കും ഗ്രീനിന്റെ ബൗളിംഗിലെ അഭാവവും കൊൽക്കത്തയുടെ ബൗളിംഗ് നിരയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നിലവിൽ ആറാമതൊരു ബൗളിങ്ങ് ഓപ്ഷൻ ഇല്ലാത്തത് സ്പിന്നർമാരായ സുനിൽ നരെയ്ൻ, വരുൺ ചക്രവർത്തി എന്നിവരിലേക്ക് അമിത സമ്മർദ്ദം ചെലുത്തുന്നുവെന്ന് രഹാനെ ചൂണ്ടിക്കാട്ടി.
ഗ്രീൻ പന്തെറിഞ്ഞു തുടങ്ങുന്നതോടെ ടീമിന് ആവശ്യമായ ബൗളിങ്ങ് സന്തുലിതാവസ്ഥ തിരികെ ലഭിക്കുമെന്നാണ് മാനേജ്‌മെന്റിന്റെ പ്രതീക്ഷ.
അനുഭവസമ്പത്തുള്ള ഫാസ്റ്റ് ബൗളർമാരുടെ അഭാവത്തിൽ കാർത്തിക് ത്യാഗി, വൈഭവ് അറോറ, മുസറബാനി തുടങ്ങിയ യുവതാരങ്ങൾക്ക് ഇത് വലിയൊരു അവസരമാണെന്നും രഹാനെ കൂട്ടിച്ചേർത്തു.
കഴിഞ്ഞ എട്ട് മത്സരങ്ങളിൽ നിന്നായി വെറും 7.1 ഓവർ മാത്രം എറിഞ്ഞ ഗ്രീൻ, പൂർണ്ണ ആരോഗ്യവാനായി തിരിച്ചെത്തുന്നത് കെകെആറിന്റെ പ്ലേ ഓഫ് സ്വപ്നങ്ങൾക്ക് നിർണ്ണായകമാകും.










0 comments