വൈഭവ് സൂര്യവംശിക്ക് കാത്തിരിക്കേണ്ടി വരും; സഞ്ജുവിനെ പിന്തുണച്ച് ഗൗതം ഗംഭീർ

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ യുവതാരങ്ങളുടെ വരവിനെക്കുറിച്ചും പ്ലേയിംങ് ഇലവൻ തിരഞ്ഞെടുപ്പിനെക്കുറിച്ചും തുറന്നടിച്ച് ഹെഡ് കോച്ച് ഗൗതം ഗംഭീർ. 15 കാരനായ ബാറ്റിംഗ് വിസ്മയം വൈഭവ് സൂര്യവംശി ദേശീയ ടീമിൽ അവസരത്തിനായി കാത്തിരിക്കേണ്ടി വരുമെന്ന് ഗംഭീർ വ്യക്തമാക്കി.
സ്ഥിരതയോടെ മികച്ച പ്രകടനം നടത്തുന്ന സീനിയർ താരങ്ങൾക്കാണ് മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാൻ പരമ്പരയിൽ ഇന്ത്യ 3-0 ത്തിന് തൂത്തുവാരിയെങ്കിലും ഒരു മത്സരത്തിൽ പോലും വൈഭവ് സൂര്യവംശിക്ക് പ്ലേയിംഗ് ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല.
പ്രതിഭയുണ്ട്, പക്ഷെ കാത്തിരിക്കണം
വൈഭവിന്റെ കാര്യത്തിൽ വളരെ വ്യക്തമായ ചർച്ചകൾ നടന്നിട്ടുണ്ടെന്ന് ഗംഭീർ വ്യക്തമാക്കി. "അവന്റെ പ്രതിഭയും കഴിവും ഞങ്ങൾക്ക് അറിയാം. എന്നാൽ കഴിഞ്ഞ 2-3 വർഷമായി സ്ഥിരതയോടെ കളിക്കുന്നവർ എപ്പോഴും മുന്നിലായിരിക്കും. അത് 15 വയസ്സുകാരനായാലും 30 വയസ്സുകാരനായാലും അവസരത്തിനായി കാത്തിരുന്നേ പറ്റൂ," ഗംഭീർ വ്യക്തമാക്കി.
അതേസമയം, സഞ്ജു സാംസന്റെ കഴിവും മുൻകാല പ്രകടനങ്ങളും തന്നെയാണ് അദ്ദേഹത്തെ ടീമിൽ നിലനിർത്താൻ കാരണമെന്ന് ഗംഭീർ പിന്തുണച്ചു. അഫ്ഗാനിസ്ഥാനെതിരായ അവസാന മത്സരത്തിൽ സഞ്ജു അർദ്ധസെഞ്ച്വറി നേടിയിരുന്നു.
"സഞ്ജുവിന്റെ പ്രതിഭ തന്നെയാണ് അദ്ദേഹത്തെ നിലനിർത്താൻ പോരുന്ന കാര്യം. ലോകകപ്പിൽ പ്ലെയർ ഓഫ് ദി ടൂർണമെന്റ് ആയ ഒരാൾക്ക് അതിനുള്ള കഴിവുണ്ടെന്ന് അദ്ദേഹം തെളിയിച്ചിട്ടുള്ളതാണ്," ഗംഭീർ പറഞ്ഞു









0 comments