റെക്കോർഡ് ബുക്കിൽ പുതിയ ചരിത്രം; ബാറ്റ് ചെയ്തവർക്കെല്ലാം സെഞ്ചുറി നേട്ടം

Photo Credit|Getty Images
കാന്റർബറി: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ 150 വർഷത്തിലേറെ നീണ്ട ചരിത്രത്തിലെ അത്യപൂർവ്വമായ ബാറ്റിങ്ങ് റെക്കോർഡിന് കാന്റർബറിയിലെ സെന്റ് ലോറൻസ് ഗ്രൗണ്ട് സാക്ഷ്യം വഹിച്ചു. കെന്റിനെതിരായ കൗണ്ടി ചാമ്പ്യൻഷിപ്പ് മത്സരത്തിൽ നോർത്താംപ്ടൺഷെയറിനായി ക്രീസിലിറങ്ങിയ നാല് ബാറ്റ്സ്മാൻമാരും സെഞ്ചുറി തികച്ചതോടെയാണ് ഈ ചരിത്ര നേട്ടം പിറന്നത്.
ക്രിക്കറ്റ് ലോകത്ത് ഇത് മൂന്നാം തവണ മാത്രമാണ് ഒരു ടീമിലെ ബാറ്റ് ചെയ്ത എല്ലാ താരങ്ങളും സെഞ്ചുറി നേടുന്നത്.റിക്കാർഡോ വാസ്കോൺസെലോസ് (127), ലൂക്ക് പ്രോക്ടർ (261*), കാൽവിൻ ഹാരിസൺ (153), നഥാൻ മക്‌സ്വീനി (101*) എന്നിവരാണ് ഈ വിസ്മയകരമായ നേട്ടം കൈവരിച്ചത്.
1946-ൽ സസെക്സിനെതിരെ ഇന്ത്യൻസ് ടീമും (വിജയ് മെർച്ചന്റ്, വിനൂ മങ്കാദ് തുടങ്ങിയവർ) 2019-ൽ അരുണാചൽ പ്രദേശിനെതിരെ ഗോവയുമാണ് ഇതിന് മുൻപ് ഈ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കിയവർ. വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 684 റൺസെടുത്ത നോർത്താംപ്ടൺഷെയർ, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്കോർ എന്ന ഖ്യാതിയും സ്വന്തമാക്കി.
ക്യാപ്റ്റൻ ലൂക്ക് പ്രോക്ടർ നേടിയ 261 റൺസും കാൽവിൻ ഹാരിസണിന്റെ 153 റൺസും ഇവരുടെ കരിയറിലെ ഏറ്റവും മികച്ച വ്യക്തിഗത സ്കോറുകളാണ്. നോർത്താംപ്ടൺഷെയറിന്റെ ഈ റൺമലയ്ക്ക് മുന്നിൽ കെന്റ് പതറുകയാണ്.
ആദ്യ ഇന്നിംഗ്സിൽ 178 റൺസിന് പുറത്തായ കെന്റ് നിലവിൽ ഫോളോ ഓൺ നേരിടുകയാണ്. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെന്ന നിലയിലാണ് അവർ.










0 comments