ചാരമായി ഇംഗ്ലണ്ട്; രണ്ടാം ടെസ്റ്റിലും ഓസീസിന് എട്ട് വിക്കറ്റ് ജയം

ബ്രിസ്‌ബേയ്‌ൻ: ആഷസ് ടെസ്റ്റിൽ വീണ്ടും ഓസ്ട്രേലയയ്ക്ക് ജയം. രണ്ടാം ടെസ്റ്റിൽ എട്ടു വിക്കറ്റിനാണ് ഓസീസ് വിജയം നേടിയത്. ഇതോടെ അഞ്ച് മത്സര പരമ്പരയിൽ ഓസീസിന് രണ്ട് ജയവുമായി. നാലാം ദിനം 134/6 എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 241 പുറത്തായി. അർധസെഞ്ചുറി നേടിയ ക്യാപ്‌റ്റൻ ബെൻ സ്‌റ്റോക്‌സും (50) വിൽ ജാക്‌സുമാണും (41) മാത്രമാണ് പിടിച്ചു നിന്നത്. ഇംഗ്ലണ്ട് ഉയർത്തിയ 65 റൺസിന്റെ വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഓസീസ് മറികടന്നു. സ്കോർ: ഇംഗ്ലണ്ട് 334 & 241, ഓസീസ് 511& 69/2.
തീതുപ്പിയ പന്തുകൾക്ക് പിന്നാലെ മിച്ചെൽ സ്റ്റാർക്കിന്റെ ബാറ്റും ഇത്തവണ ഇംഗ്ലണ്ടിനെ വലച്ചു. രണ്ടാം ആഷസ് ടെസ്റ്റ് ക്രിക്കറ്റിൽ സ്റ്റാർക്കിന്റെ ഓൾറൗണ്ട് മികവാണ് ഓസ്‌ട്രേലിയ ജയത്തിലേക്ക് നയിച്ചത്. ആദ്യ ഇന്നിങ്‌സിൽ ആറ് വിക്കറ്റ് വീഴ്‌ത്തിയ സ്റ്റാർക് 77 റണ്ണുമടിച്ചു. രണ്ടാം ഇന്നിങ്‌സിൽ രണ്ട് വിക്കറ്റ് നേടി.
ആദ്യ ടെസ്റ്റിൽ എട്ട് വിക്കറ്റിന് തോൽവി അറിഞ്ഞ ഇംഗ്ലണ്ടിന് രണ്ടാം ടെസ്റ്റിൽ നല്ല തുടക്കമായിരുന്നു. ജോ റൂട്ട് സെഞ്ചുറി നേടിയതോടെ ടീം 334 റൺസെടുത്തു. എന്നാൽ ഓസീസിനായി നാലു പേർ അർധസെഞ്ചുറിയുമായി നിലയുറപ്പിച്ചതോടെ സ്കോർ 500 കടന്നു. 177 റണ്ണിന്റെ ലീഡ് നേടി. പിന്നാലെ 241 റൺസിന് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടു. ജയിക്കാൻ വേണ്ടിയിരുന്ന 65 റൺസ് ഓസീസ് അനായാസം മറികടക്കുകയും ചെയ്തു.










0 comments