വീണ്ടും ലഹരിക്കെണിയിൽ; മുൻ ന്യൂസിലൻഡ് പേസർ ഡഗ് ബ്രേസ്‌വെല്ലിന് രണ്ട് വർഷം വിലക്ക്

Photo Credit: Essex Cricket
ലണ്ടൻ: ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യൻഷിപ്പിനിടെ നടത്തിയ ലഹരി പരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് മുൻ ന്യൂസിലൻഡ് പേസർ ഡഗ് ബ്രേസ്‌വെല്ലിന് രണ്ട് വർഷത്തെ വിലക്ക് ഏർപ്പെടുത്തി ഇംഗ്ലണ്ട് ആൻഡ് വെയ്‌ൽസ് ക്രിക്കറ്റ് ബോർഡ്. 2025 സെപ്റ്റംബറിൽ എസെക്സും സോമർസെറ്റും തമ്മിൽ നടന്ന മത്സരത്തിനിടെ ശേഖരിച്ച സാമ്പിളിൽ കൊക്കെയ്‌നിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് ക്രിക്കറ്റ് റെഗുലേറ്റർ കടുത്ത നടപടി സ്വീകരിച്ചത്.
മത്സരം ആരംഭിച്ച സെപ്റ്റംബർ 24 രാത്രിയിലും 25 പുലർച്ചെയുമായി താൻ കൊക്കെയ്ൻ ഉപയോഗിച്ചിരുന്നതായി ബ്രേസ്‌വെൽ സമ്മതിച്ചു. ലണ്ടനിലെ വാഡ അംഗീകൃത ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് നിരോധിത പദാർത്ഥത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. എന്നാൽ, കായിക പ്രകടനം മെച്ചപ്പെടുത്താനല്ല താരം ലഹരി ഉപയോഗിച്ചതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ശിക്ഷാ കാലാവധി രണ്ട് വർഷമായി നിശ്ചയിച്ചത്. താരത്തിന് ചികിത്സാപരമായ ഇളവുകളൊന്നും ഉണ്ടായിരുന്നില്ല.
2025 നവംബർ 24 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വിലക്ക് പ്രാബല്യത്തിൽ വരുന്നത്. ഇത് 2027 നവംബർ 23 വരെ നീണ്ടുനിൽക്കും. പരിശോധന നടന്ന തീയതി മുതൽ വിലക്ക് ആരംഭിക്കുന്നത് വരെയുള്ള താരത്തിന്റെ എല്ലാ മത്സരഫലങ്ങളും അയോഗ്യമാക്കിയിട്ടുണ്ട്. 2011-നും 2023-നും ഇടയിൽ ന്യൂസിലൻഡിനായി 69 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ബ്രേസ്‌വെൽ കഴിഞ്ഞ ഡിസംബറിൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നുവെങ്കിലും വിലക്ക് ഔദ്യോഗികമായി നിലനിൽക്കും.
വിലക്ക് നിലനിൽക്കുന്ന കാലയളവിൽ കോച്ചിംഗ്, ട്രെയിനിംഗ്, മെഡിക്കൽ സപ്പോർട്ട് തുടങ്ങി ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു ഔദ്യോഗിക മേഖലയിലും പ്രവർത്തിക്കാൻ ബ്രേസ്‌വെല്ലിന് അനുവാദമുണ്ടാകില്ല. വാഡയുടെ നിയമമനുസരിച്ച് മറ്റ് താരങ്ങൾക്കോ ഉദ്യോഗസ്ഥർക്കോ വിലക്ക് നേരിടുന്ന വ്യക്തിയുമായി പ്രൊഫഷണൽ ബന്ധം പുലർത്താനും അനുവാദമില്ല.
ഇത് രണ്ടാം തവണയാണ് ലഹരി ഉപയോഗത്തിന് ബ്രേസ്‌വെൽ പിടിയിലാകുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. 2024-ൽ ന്യൂസിലൻഡിലെ സൂപ്പർ സ്മാഷ് ടൂർണമെന്റിനിടെ കൊക്കെയ്ൻ ഉപയോഗിച്ചതിന് താരത്തിന് ഒരു മാസത്തെ വിലക്ക് ലഭിച്ചിരുന്നു. ആവർത്തിച്ചുള്ള നിയമലംഘനം താരത്തിന്റെ കരിയറിന് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.










0 comments