ഡൽഹിയെ മുക്കി മഴ; നിരവധി പ്രദേശങ്ങളിലെ റോഡുകൾ വെള്ളത്തിനടിയിലായി

ഡൽഹിയില്‍ വെള്ളിയാഴ്ച വൈകീട്ട് ഒരു മണിക്കൂർ മഴ പെയ്ത മഴയില്‍ അഴുക്കുചാൽ നിറഞ്ഞ് കവിഞ്ഞ ചെളി വെള്ളത്തിൽ കളിക്കുന്ന കുട്ടികള്‍ | ഫോട്ടോ പി വി സുജിത്
ന്യൂഡൽഹി : ഡൽഹിയിൽ വെള്ളിയാഴ്ച പെയ്ത മഴയിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷം. ഒരു മണിക്കൂർ പെയ്ത ശക്തമായ മഴയിൽ നഗരത്തിലെ പ്രധാന റോഡുകൾ മുഴുവൻ ചെളി വെള്ളം കൊണ്ട് നിറഞ്ഞു.
ബാരക്കാമ്പ റോഡ്, വടക്ക് കിഴക്കൻ ഡൽഹി, ജന്തർ മന്തർ തുടങ്ങിയയിടങ്ങളിൽ വീടുകളിലടക്കം വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. പശ്ചിമ ഡൽഹിയുടെ പല ഭാഗങ്ങളിലും കനത്ത മഴ ലഭിച്ചതായാണ് റിപ്പോർട്ടുകൾ. സാഗർപൂരിലെ ഗാന്ധി മാർക്കറ്റ് ഉൾപ്പെടെ നിരവധി പ്രദേശങ്ങളിലെ റോഡുകൾ വെള്ളത്തിനടിയിലായി. വെള്ളക്കെട്ടിനെ തുടർന്ന് പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. വരും മണിക്കൂറിൽ നഗരത്തിലെ മിക്ക ഭാഗങ്ങളിലും കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴയെ തുടർന്ന് ഡൽഹി, ഇന്ദിരാഗാന്ധി വിമാനത്താവളത്തിലും
വെള്ളം കയറി. നിരവധി വിമാനസർവീസുകളെ മഴ ബാധിച്ചതായാണ് റിപ്പോർട്ടുകൾ. ഡൽഹിയിലെത്തിയ നിരവധി ആഭ്യന്തര വിമാനങ്ങൾ മോശം കാലാവസ്ഥയെ തുടർന്ന് വൈകുകയും ഒൻപത് വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു.
കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ഉച്ചയ്ക്ക് 2.30 നും വൈകുന്നേരം 5.30 നും ഇടയിൽ 72.2 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. മൂന്ന് മണിക്കൂറിനുള്ളിൽ ഡൽഹിയിൽ പെയ്ത ഏറ്റവും ഉയർന്ന മഴയാണിത്. നരൈന ഭാഗത്ത് 54 മില്ലിമീറ്റർ മഴയും ജനക്പുരിയിൽ 48.5 മില്ലിമീറ്ററും ലോധി റോഡിൽ 34.6 മില്ലിമീറ്ററും സഫ്ദർജംഗിൽ 32.6 മില്ലിമീറ്ററും മഴ പെയ്തു. ജരോദ കലനിൽ 25 മില്ലീമീറ്ററും, റിഡ്ജിൽ 20 മില്ലീമീറ്ററും, ഛത്തർപൂരിൽ 15 മില്ലീമീറ്ററും, അയനഗറിൽ 12 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി.
ഡൽഹിയിൽ നിലവിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ശനിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഡൽഹിക്ക് പുറമെ ഉത്തർപ്രദേശിലെ നോയിഡയിലും ഗാസിയാബാദിലും മഴ മുന്നറിയിപ്പുണ്ട്.









0 comments