കർണാടക വനപാതയിൽ അർധരാത്രി കുടുങ്ങി കെഎസ്ആർടിസി ബസ്; ഒടുവിൽ യാത്രക്കാരെ പുറത്തെത്തിച്ചു

ബന്ദിപ്പൂർ വനമേഖല | Videograb
കൽപ്പറ്റ: വന്യമൃഗങ്ങൾ വിഹരിക്കുന്ന കാനനപാതയിൽ ബസ് തകരാറിലായി രാത്രി കുടുങ്ങിയ 32 യാത്രക്കാർക്ക് രക്ഷകരായി പൊലീസ്. മൈസൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്കാനിയ ബസാണ് കർണാടക വനത്തിലെ പാതയിൽ തകരാറിലായത്.
വ്യാഴം രാത്രി 10.30ഓടെ യാത്രക്കാർ കാടിന് നടുവിൽ അകപ്പെട്ടെന്നറിയിച്ച് ബത്തേരി ഡിവൈഎസ്പി എം എം അബ്ദുൾ കരീമിന് ഫോൺ കോൾ ലഭിച്ചു. യാത്രക്കാരുടെ വിവരങ്ങളും ഫോൺ നമ്പറുകളും ശേഖരിച്ച് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നെറ്റ്‌വർക്ക് കവറേജില്ലാത്തതിനാൽ ബന്ധപ്പെടാനായില്ല.
തുടർന്ന് മുത്തങ്ങ ചെക്ക് പോസ്റ്റിലും കെഎസ്ആർടിസി ഡിപ്പോയിലും കൺട്രോൾ റൂമിലും വിവരം കൈമാറി. മുത്തങ്ങ അതിർത്തിയിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെ ബന്ദിപ്പൂർ ടൈഗർ റിസർവിന് സമീപമാണ് ബസ് തകരാറിലായതെന്ന് കണ്ടെത്തി. ഡിപ്പോയിൽ നിന്ന് അയച്ച സൂപ്പർ ഡീലക്സ് ബസിലാണ് തിരിച്ചെത്തിയത്. തുടർന്ന് എല്ലാവരെയും കോഴിക്കോട് എത്തിച്ചു.









0 comments