ഒളിമ്പിക്സിലേക്ക് ക്രിക്കറ്റും; ലോസ് ഏഞ്ചൽസിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മാണം തുടങ്ങി

പോമോണ ഫെയർപ്ലക്സിൽ ലോകോത്തര ക്രിക്കറ്റ് പിച്ച് ഒരുക്കുന്നതിനായി പുതിയ പുല്ല് വളർത്തുന്നു. Photo Credit|AP
ലോസ് ഏഞ്ചൽസ്: നൂറ്റിഇരുപത്തിയാറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം 2028-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിലൂടെ ക്രിക്കറ്റ് അതിന്റെ വിശ്വവേദിയിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ദക്ഷിണ കാലിഫോർണിയയിലെ പോമോണയിൽ പതിനായിരത്തിലധികം പേർക്ക് കളി കാണാൻ സൗകര്യമുള്ള അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള നൈറ്റ് റൈഡേഴ്സ് സ്പോർട്സ് ഗ്രൂപ്പിന്റെ അമേരിക്കൻ ടീമായ 'ലോസ് ഏഞ്ചൽസ് നൈറ്റ് റൈഡേഴ്സിന്റെ' ഹോം ഗ്രൗണ്ടായി ഈ സ്റ്റേഡിയം മാറും. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഗ്രൂപ്പിന് ഇന്ത്യയിലും കരീബിയൻ ദ്വീപുകളിലും യുഎഇയിലും ടീമുകളുണ്ടെങ്കിലും, അവർ തറക്കല്ലിട്ട് പൂജ്യത്തിൽ നിന്ന് നിർമ്മിക്കുന്ന ആദ്യത്തെ സ്വന്തം സ്റ്റേഡിയമാണിത്. പുരുഷ-വനിതാ ഒളിമ്പിക് മത്സരങ്ങൾക്കും മേജർ ലീഗ് ക്രിക്കറ്റിനും ഈ സ്റ്റേഡിയം ആതിഥേയത്വം വഹിക്കും.
അമേരിക്കയിലെ ക്രിക്കറ്റിന്റെ വാണിജ്യ സാധ്യതകളെക്കുറിച്ച് നൈറ്റ് റൈഡേഴ്സ് സിഇഒ വെങ്കി മൈസൂർ വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഒളിമ്പിക്സ് എന്ന മഹാമേളയുടെ ഭാഗമാകുന്നതോടെ ക്രിക്കറ്റ് ആരാധകരല്ലാത്ത സാധാരണക്കാർക്കിടയിലും ഈ കായികയിനത്തിന് വലിയ പ്രചാരം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കൻ വിപണിയിൽ ക്രിക്കറ്റിനെ മുൻനിരയിലേക്ക് എത്തിക്കാനുള്ള ആദ്യ പടിയാണ് ഈ സ്റ്റേഡിയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ടെക്സസ്, ഫ്ലോറിഡ, നോർത്ത് കരോലിന എന്നിവിടങ്ങളിൽ മാത്രമാണ് അമേരിക്കയിൽ അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയങ്ങളുള്ളത്.
അമേരിക്കൻ ക്രിക്കറ്റിന് 1844 മുതൽക്കേ ചരിത്രമുണ്ടെങ്കിലും, ഒളിമ്പിക്സിൽ ക്രിക്കറ്റ് അവസാനമായി പ്രത്യക്ഷപ്പെട്ടത് 1900-ൽ പാരീസിലായിരുന്നു. ഹോളിവുഡ് നടന്മാരുടെ ക്രിക്കറ്റ് ക്ലബ്ബുകളിലൂടെ 1930-കളിൽ ലോസ് ഏഞ്ചൽസിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റിയ ഈ കായികവിനോദം ഇപ്പോൾ വലിയൊരു തിരിച്ചുവരവിനാണ് ഒരുങ്ങുന്നത്.
അതേസമയം, അമേരിക്കയിൽ ക്രിക്കറ്റിന്റെ സുസ്ഥിരമായ വളർച്ചയെക്കുറിച്ച് ചില മുൻ താരങ്ങൾ ആശങ്കയും പങ്കുവെക്കുന്നുണ്ട്. വിദേശ താരങ്ങളെ ആശ്രയിക്കുന്നതിനേക്കാൾ പ്രാദേശികമായ പ്രതിഭകളെ വളർത്താൻ ഈ സ്റ്റേഡിയം സഹായിക്കുമെന്ന് നിക്ഷേപകർ കരുതുന്നു.
ട്വന്റി 20 ഫോർമാറ്റിലെ വേഗതയും സിക്സറുകളുടെ ആധിക്യവും ബേസ്ബോൾ പ്രേമികളായ അമേരിക്കക്കാരെ പെട്ടെന്ന് ആഘർഷിക്കുമെന്ന് സ്റ്റേഡിയം അധികൃതർ വിശ്വസിക്കുന്നു. "അമേരിക്കക്കാർക്ക് ഹോം റണ്ണുകൾ ഇഷ്ടമാണ്, ക്രിക്കറ്റിൽ അത് ധാരാളമുണ്ട്; തങ്ങൾ യഥാർത്ഥത്തിൽ ക്രിക്കറ്റ് ആരാധകരാണെന്ന് അവർ തിരിച്ചറിയാൻ പോകുന്നതേയുള്ളൂ," ഫെയർപ്ലക്സ് സിഇഒ വാൾട്ടർ മാർക്വെസ് പറഞ്ഞു.










0 comments