ആന്ധ്രയിൽ തട്ടുകടയിൽ നിന്ന് ബജി കഴിച്ച 23 പേർക്ക് ഭക്ഷ്യവിഷബാധ

അമരാവതി: ആന്ധ്രാപ്രദേശിൽ തട്ടുകടയിൽ നിന്ന് ബജി കഴിച്ച 23 പേർ ആശുപത്രിയിൽ. കാക്കിനാഡ ജില്ലയിലെ ദുഗ്ഗുദുരു ഗ്രാമത്തിലാണ് സംഭവം. ബജ്ജി കഴിച്ചവർക്ക് മണിക്കൂറുകൾക്കുള്ളിൽ ഛർദ്ദി, വയറിളക്കം, വയറുവേദന, പനി എന്നിവ അനുഭവപ്പെട്ടു. തുടർന്ന് ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകുന്നേരം മുതൽ ആശുപത്രിയിൽ വയറിളക്ക കേസുകൾ കണ്ടുതുടങ്ങിയതായി നുദുരുപാടു പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. വൈ. സുപ്രിയ പറഞ്ഞു. തട്ടുകടയിലെ ബജി കഴിച്ചതിന് ശേഷമാണ് അസ്വസ്ഥതകൾ തുടങ്ങിയതെന്ന് നിരവധി രോഗികൾ പറഞ്ഞു.
നിലവിൽ ചികിത്സയിൽ കഴിയുന്ന എല്ലാവരുടേയും നില തൃപ്തികരമാണെന്നും നിരീക്ഷണത്തിൽ തുടരുകയാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു. തട്ടുകടയിൽ നിന്ന് ഭക്ഷണ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
മഴക്കാലം ആരംഭിച്ചതോടെ, വൃത്തിഹീനമായ ഇടങ്ങളിൽ നിന്നും ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും ഡോക്ടർമാർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.










0 comments