മുംബൈ തീരത്ത് കരയ്ക്കടിഞ്ഞ തിമിംഗലക്കുട്ടി ചത്തു; രക്ഷാപ്രവർത്തനങ്ങൾ ഫലം കണ്ടില്ല

Photo Credit:Social Media
മുംബൈ: മുംബൈ തീരത്ത് കരയ്ക്കടിഞ്ഞ തിമിംഗലക്കുട്ടി ചത്തു. ബാന്ദ്ര-വെർസോവ സീ ലിങ്ക് പദ്ധതിയിലെ തൊഴിലാളികളാണ് ശനിയാഴ്ച രാവിലെ കാർട്ടർ ക്ലബ്ബിന് സമീപം തിമിംഗലക്കുട്ടിയെ ആദ്യം കണ്ടത്.
ജീവനുണ്ടെന്ന് കണ്ടതോടെ വനംവകുപ്പിന്റെ മാംഗ്രൂവ് സെൽ, ബിഎംസി, മുംബൈ ഫയർ ഫോഴ്സ്, വന്യജീവി വെറ്ററിനറി ഡോക്ടർമാർ എന്നിവർ ചേർന്ന് അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ചു.
തിമിംഗലത്തെ തിരികെ ആഴക്കടലിലേക്ക് കൊണ്ടുപോകാൻ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും, പിന്നീട് അനക്കമില്ലാതായതോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ സമുദ്രജീവികളിൽ ഒന്നാണ് കൂനൻ തിമിംഗലങ്ങൾ. ഇവയ്ക്ക് 50 മുതൽ 60 അടി വരെ നീളം വയ്ക്കാറുണ്ട്.
തണുത്ത കടലിൽ നിന്ന് ചൂടുള്ള ഉഷ്ണമേഖലാ കടലുകളിലേക്ക് ആയിരക്കണക്കിന് കിലോമീറ്റർ ദൂരം ഇവ വർഷം തോറും സഞ്ചരിക്കാറുണ്ട്.
അറേബ്യൻ കടലിലൂടെയുള്ള ഇവയുടെ ദേശാടനത്തിനിടയിലാണ് മുംബൈ തീരത്ത് ഇവയെ അപൂർവ്വമായി കാണപ്പെടുന്നത്.
അമ്മയിൽ നിന്ന് വേർപിരിയുകയോ, അസുഖം വരികയോ, പരിക്കേൽക്കുകയോ അല്ലെങ്കിൽ കടലിലെ ശബ്ദകോലാഹലങ്ങൾ കാരണം വഴിതെറ്റുകയോ ചെയ്യുന്നതാണ് തിമിംഗലങ്ങൾ തീരത്തടിയാൻ കാരണമാകാറുള്ളതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
തിമിംഗലത്തിന്റെ മരണകാരണം വ്യക്തമാക്കാൻ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. വന്യജീവി സംരക്ഷണ നിയമപ്രകാരം പോസ്റ്റ്‌മോർട്ടത്തിനും മറ്റ് നടപടികൾക്കും ശേഷം തിമിംഗലത്തിന്റെ ശരീരം ശാസ്ത്രീയമായി മറവുചെയ്യും.










0 comments