രാജ്യത്ത് പെട്രോൾ - ഡീസൽ വിൽപ്പന നിയന്ത്രണം നീക്കി

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ - ഡീസൽ വിൽപ്പന നിയന്ത്രണം നീക്കുന്നു. ജൂലൈ ഒന്ന് മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ ഇന്ധന വിൽപ്പന നിയന്ത്രിച്ചിരുന്നു. ഒരു വാഹനത്തിന് പ്രതിദിനം ഏർപ്പെടുത്തിയിരുന്ന 200 ലിറ്റർ ഡീസൽ വിൽപ്പന പരിധി ഒഴിവാക്കി. വ്യവസായ-വാണിജ്യ ഉപഭോക്താക്കൾക്ക് ചില്ലറ ഇന്ധന പമ്പുകളിൽ (Retail Outlets) നിന്ന് വീണ്ടും ഇന്ധനം വാങ്ങാൻ അനുമതിയുണ്ടാകും.
ക്രൂഡ് ഓയിൽ വിതരണത്തിലെ തടസ്സങ്ങൾ ലഘൂകരിക്കപ്പെട്ട സാഹചര്യത്തിലാണ് ഇന്ധന വിതരണം സാധാരണ നിലയിലാക്കാൻ കേന്ദ്ര സർക്കാർ ശ്രമം നടത്തുന്നത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം ഇന്ധന വിതരണത്തിൽ തടസ്സമുണ്ടായിരുന്നു. കൂടാതെ, റീട്ടെയിൽ പമ്പുകളിലും ബൾക്ക് വിതരണ കേന്ദ്രങ്ങളിലും ഇന്ധന വിലയിലുണ്ടായ വലിയ വ്യത്യാസം കാരണം വ്യവസായ സ്ഥാപനങ്ങൾ അടക്കമുള്ള ബൾക്ക് ഉപഭോക്താക്കൾ പെട്രോൾ പമ്പുകളെ കൂടുതലായി ആശ്രയിച്ചു. ഇത് കണക്കിലെടുത്താണ് ജൂൺ 12ന് സർക്കാർ ഇന്ധന വിൽപ്പനയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
ആഭ്യന്തര ഇന്ധന വിതരണ സാഹചര്യം മെച്ചപ്പെട്ടതായി വിലയിരുത്തിയതിനെത്തുടർന്ന് ഉത്തരവ് സർക്കാർ റദ്ദാക്കി. വ്യാഴാഴ്ച 25-ന് വാണിജ്യ എൽപിജി വിതരണത്തിലെ നിയന്ത്രണങ്ങളും സർക്കാർ പിൻവലിച്ചിരുന്നു. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയുന്നതിനായി കൊണ്ടുവന്ന ഈ താൽക്കാലിക നടപടികൾ ഇനി ആവശ്യമില്ലെന്ന് സർക്കാർ വ്യക്തമാക്കി.









0 comments