ചെൽസിയിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിയിലേക്ക്; പുതിയ പരിശീലകനായി എൻസോ മറെസ്ക

Photo Credit:MANCHESTER CITY
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ സിറ്റിയുടെ പുതിയ മുഖ്യ പരിശീലകനായി എൻസോ മറെസ്കയെ നിയമിച്ചു. പത്ത് വർഷത്തെ സേവനത്തിന് ശേഷം പെപ്പ് ഗ്വാർഡിയോള സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് 46-കാരനായ മറെസ്ക മൂന്ന് വർഷത്തെ കരാറിൽ എത്തുന്നത്. ഈ നിയമനം സാധ്യമാക്കുന്നതിനായി സിറ്റി ചെൽസിക്ക് ഏകദേശം 17 ദശലക്ഷം പൗണ്ട് നഷ്ടപരിഹാരമായി നൽകുമെന്നാണ് റിപ്പോർട്ടുകൾ.
ജനുവരിയിൽ ചെൽസി വിട്ടപ്പോൾ പരസ്പര ധാരണയോടെയുള്ള പിരിയൽ എന്നാണ് ക്ലബ്ബ് വ്യക്തമാക്കിയിരുന്നതെങ്കിലും, താൻ രാജി വെക്കുകയായിരുന്നുവെന്ന് മറെസ്ക ഇപ്പോൾ വെളിപ്പെടുത്തി.
സീസണിന്റെ പാതിവഴിയിൽ ടീം വിട്ടത് ക്ലബ്ബിനുണ്ടായ ബുദ്ധിമുട്ടുകളിൽ താൻ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മറെസ്കയുടെ ഈ തീരുമാനം ചെൽസിയുടെ അന്നത്തെ സീസണിനെ സാരമായി ബാധിച്ചിരുന്നു.
മറെസ്കയുടെ രാജി ചെൽസിയിൽ വലിയ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുകയും ടീം ലീഗിൽ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തിരുന്നു. നീണ്ട നിയമപരമായ തർക്കങ്ങൾക്കൊടുവിലാണ് ഇപ്പോൾ ഇരു ക്ലബ്ബുകളും നഷ്ടപരിഹാര തുകയിൽ ധാരണയിലെത്തിയത്.
അതേസമയം, ഗ്വാർഡിയോളയുടെ കീഴിൽ ട്രെബിൾ വിജയിച്ച ടീമിൽ സഹപരിശീലകനായിരുന്ന മറെസ്ക, സിറ്റിക്ക് പുതിയ കരുത്താകുമെന്നാണ് ഫുട്ബോൾ ലോകത്തിന്റെ വിലയിരുത്തൽ.










0 comments