മുസ്തഫിസുർ റഹ്‌മാനും ടീമിൽ
ലിട്ടൺ ദാസ് നായകനായി തുടരും, ബംഗ്ലാദേശ് ലോകകപ്പ് ടീം പ്രഖ്യാപിച്ചു

മുസ്തഫിസുർ റഹ്‌മാൻ ഉൾപ്പെടെ 15 അംഗ ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ്. ലിട്ടൺ ദാസ് തന്നെയാണ് ടീമിനെ നയിക്കുന്നത് എന്ന പ്രത്യകതയുമുണ്ട്. ബംഗ്ലാദേശിൽ ഇന്ത്യൻ വംശജർക്കും ന്യൂനപക്ഷങ്ങൾക്കും എതിരെയുണ്ടായ ആക്രമണങ്ങൾ മുൻ നിർത്തി വിദ്വേഷ പ്രചാരണങ്ങൾ കടുത്തതോടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎൽ ടീമിൽ നിന്ന് മുസ്തഫിസുർ റഹ്‌മാനെ ഒഴിവാക്കിയിരുന്നു.
ലിട്ടൺ ദാസിനെയാണ് ബംഗ്ലാദേശ് തുടർന്നും ക്യാപ്റ്റൻ സ്ഥാനം ഏല്പിച്ചിട്ടുള്ളത്. 2025 ലാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ലിട്ടൺ ദാസിനെ ടി20 ക്യാപ്റ്റനായി നിയമിക്കുന്നത്. ടീമിന്റെ ബാറ്റിങ് നിരയുടെ നെടുംതൂണാണ് ലിട്ടൺ ദാസ്. തൻസിദ് ഹസ്സൻ, മുഹമ്മദ് പർവേസ് എന്നിവരും ബാറ്റിങ് നിരയിലെ ആകർഷണമാണ്.
പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ ടീം നിർണ്ണയത്തിലും പ്രതിഫലിച്ചപ്പോൾ ജാക്കർ അലി, മെഹിദി ഹസൻ എന്നിവർ ഇത്തവണ ടീമിൽ നിന്നും പുറത്തായി. മുസ്തഫിസുർ റഹ്‌മാനെ ഇന്ത്യ ഐപിഎല്ലിൽ നിന്ന് തിരിച്ചയച്ചപ്പോൾ ലിട്ടൺ ദാസിനെ നിലനിർത്തിയാണ് ബംഗ്ലാദേശ് പ്രതികരിച്ചത്.
ടി20 ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്കില്ലെന്ന നിലപാട് ബംഗ്ലാദേശ് തുടരുകയാണ്. മത്സരങ്ങൾ നിഷ്പക്ഷവേദിയിലേക്ക് മാറ്റണമെന്നായിരുന്നു ആവശ്യം. നിലപാട് കടുപ്പിച്ചതോടെ ഷെഡ്യൂളിൽ മാറ്റം വരുത്തേണ്ട സാഹചര്യമാണ്.
Related News
ബംഗ്ലാദേശ് ടീമിന്റെ മത്സരങ്ങൾ ഇന്ത്യയിൽനിന്ന് ശ്രീലങ്കയിലേക്ക് മാറ്റാനാണ് സാധ്യത. കൊൽക്കത്തയിൽ മൂന്നും മുംബൈയിൽ ഒന്നും ഉൾപ്പെടെ നാല് മത്സരങ്ങളാണ് ബംഗ്ലാദേശിന് ഇന്ത്യയിലുള്ളത്.
ബംഗ്ലാദേശ് താരങ്ങളെ ഐപിഎലിൽ കളിപ്പിക്കുന്നതിനെതിരെ ഇന്ത്യയിൽ പലഭാഗത്തും വിദ്വേഷ പ്രചാരണങ്ങൾ ഉയർന്നിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സഹ ഉടമയായ നടൻ ഷരൂഖ് ഖാനും വ്യക്തിപരമായി ആക്രമിക്കപ്പെട്ടു. ഇതോടെയാണ് പേസ് ബൗളർ മുസ്താഫിസുർ റഹ്‌മാനെ ടീമിൽനിന്ന് ഒഴിവാക്കാൻ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നിർബന്ധിതരായത്.
ബിസിസിഐയുടെ നിർദേശമനുസരിച്ചാണ് 9 കോടി രൂപയ്ക്ക് ലേലത്തിൽ നേടിയ താരത്തെ കൊൽക്കത്ത ടീം ഒഴിവാക്കിയത്. രാജ്യത്തെ ഇതര ടീമുകൾ എല്ലാം മുസ്തഫിസുറിനായി ലേലത്തിൽ മത്സരിച്ചിരുന്നു.
ബംഗ്ലാദേശ് ടീം
ലിട്ടൺ കുമാർ ദാസ് (ക്യാപ്റ്റൻ), മുഹമ്മദ് സെയ്ഫ് ഹസ്സൻ (വൈസ് ക്യാപ്റ്റൻ), തൻസിദ് ഹസ്സൻ, മുഹമ്മദ് പർവേസ് ഹൊസ്സൈൻ, തൗഹിദ് ഹ്രിദോയ്, ഷഹീം ഹൊസ്സൈൻ, നൂറുൽ ഹസ്സൻ, ഷാക്ക് മഹെദി ഹസ്സൻ, റിഷാദ് ഹൊസ്സൈൻ, നാസും അഹമ്മദ്, മുസ്താഫിസുർ റഹ്മാൻ, തൻസീം ഹസ്സൻ, ടസ്കിൻ അഹമ്മദ്, എംഡി ഷൈഫുദ്ദീൻ, ഷൊറിഫുൾ ഇസ്ലാം.










0 comments