വനിതാ ഏഷ്യാ കപ്പ്: ഇന്ത്യൻ പെൺപട ഫൈനലിൽ

ദുബായ്: വനിതാ ഏഷ്യാകപ്പ് ട്വന്റി20 ക്രിക്കറ്റ് സെമിയിൽ ബംഗ്ലാദേശിനെ 40 റൺസിന് തകർത്ത് ഇന്ത്യ ഫൈനലിൽ. ഇന്ത്യ ഉയർത്തിയ 150 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശിന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 109 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. ദീപ്‌തി ശർമ മൂന്ന് വിക്കറ്റ് നേടി. ഏഷ്യാകപ്പിന്റെ എല്ലാ പതിപ്പിലും ഇന്ത്യ ഫൈനലിലെത്തിയിട്ടുണ്ട്. ഏഴ് തവണ ചാമ്പ്യൻമാരും രണ്ടുവട്ടം റണ്ണറപ്പുമാണ്. സ്കോർ: ഇന്ത്യ: 149/6. ബംഗ്ലാദേശ് 109//7.
ഓപ്പണർ ഷഫാലി വർമയുടെ അർധസെഞ്ചുറിയാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 40 പന്തിൽ 64 റണ്ണുമായി ഷഫാലി തിളങ്ങി. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ വിക്കറ്റ് നഷ്ടമായി. സ്‌മൃതി മന്ദാന (2) മടങ്ങിയത് റണ്ണൊഴുക്കിനെ ബാധിച്ചു.പിന്നീടെത്തിയ പ്രതിക റാവലിന് അതിവേഗം റണ്ണടിക്കാനായില്ല. 24 പന്തിൽ 20 റണ്ണാണ് സമ്പാദ്യം. ക്യാപ്‌റ്റൻ ഹർമൻ പ്രീതും റണ്ണടിക്കാൻ വിഷമിച്ചു. 28 പന്തിൽ 24 റണ്ണുമായി പുറത്താകാതെനിന്നു.
ഓപ്പണർമാർ തപ്പിത്തടഞ്ഞു. മൂന്ന് തവണ ഷഫാലിയുടെ ക്യാച്ച് നിലത്തിട്ട ബംഗ്ലാദേശ് ഫീൽഡർമാർ ഒരു റണ്ണൗട്ടും തുലച്ചു. ഫീൽഡർമാരുടെ കാരുണ്യത്തിലാണ് ഷഫാലി അർധസെഞ്ചുറി നേടിയത്. 35 പന്തിൽ ഇരുപതാം അർധസെഞ്ചുറി. ഇരുപത്തിരണ്ടുകാരിക്ക് നാല് കളിയിൽ രണ്ട് അർധസെഞ്ചുറിയടക്കം 168 റണ്ണായി. അതിനിടെ റിച്ചാഘോഷിന്റെ ബാറ്റിങ്ങാണ് ജീവൻ നൽകിയത്. 16 പന്തിൽ രണ്ട് സിക്‌സർ അടക്കം 21 റണ്ണെടുത്തു. ദീപ്‌തി ശർമയുടെ സംഭാവന 13 റണ്ണാണ്. 15.1 ഓവറിലാണ് സ്‌കോർ 100 കടന്നത്. അവസാന അഞ്ച് ഓവറിൽ നേടിയ 53 റണ്ണാണ് പൊരുതാനുള്ള സ്‌കോർ സമ്മാനിച്ചത്. ബംഗ്ലാദേശ് ബൗളർമാരിൽ സുൽതാന ഖാട്ടൂൺ രണ്ട് വിക്കറ്റെടുത്തു. നഹിത അക്‌തർ, റബെയ ഖാന, മനുഫ അക്‌തർ എന്നിവർക്ക് ഓരോ വിക്കറ്റുണ്ട്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനും താളം കണ്ടെത്താനായില്ല. ദീപ്‌തി ശർമയ്ക്ക് പുറമെ നന്ദിനി ശർമ രണ്ടും ശ്രീചരണിയും പ്രേമാ റാവത്തും ഒരോ വിക്കറ്റും നേടി. ശ്രീചരണി ട്വന്റി20യിൽ 50 വിക്കറ്റ് തികച്ചു. 29 കളിയിലാണ് നേട്ടം.









0 comments