വീണ്ടും കലമുടച്ച് ദ. ആഫ്രിക്ക; തോൽവിയറിയാത്ത കുതിപ്പ് സെമിയിൽ തീർന്നു

കൊൽക്കത്ത: ലോകവേദിയിൽ ഒരിക്കൽ കൂടി പടിക്കൽ കലമുടച്ച് ദക്ഷിണാഫ്രിക്ക. വലിയ ടൂർണമെന്റുകളിൽ തകർപ്പൻ പ്രകടനം നടത്തി നിർണായക കളിയിൽ തോൽക്കുന്ന പതിവ് ഇത്തവണയും ടീം ആവർത്തിച്ചു. ട്വിന്റി20 ലോകകപ്പിൽ എഴ് തുടർജയങ്ങളുമായെത്തിയ ദക്ഷിണാഫ്രിക്ക, സെമി ഫൈനലില്‍ ന്യൂസിലൻഡിനോട് ഒമ്പത് വിക്കറ്റിന് തോറ്റാണ് മടങ്ങിയത്.
2024ലാണ് ദക്ഷിണാഫ്രിക്ക ചരിത്രത്തിലാദ്യമായാണ് ലോകകപ്പ് ഫൈനലിൽ കടന്നത്. അന്ന് ഇന്ത്യയോട് തോറ്റ് മടങ്ങി. ഇത്തണയും പോരാട്ടം സെമിയിൽ അവസാനിച്ചു. ഇത് എട്ടാം തവണയാണ് സെമിയിൽ തോറ്റ് പുറത്താവുന്നത്. രണ്ട് വർഷം മുമ്പ് ഇന്ത്യയോട് ഫൈനലിൽ തോറ്റ് മടങ്ങിയ ദക്ഷിണാഫ്രിക്ക ഇത്തവണ കപ്പ് ഉയർത്തുമെന്ന് പ്രതീക്ഷ നൽകി. ഗ്രൂപ്പ് മത്സരങ്ങളിലും സൂപ്പർ എട്ടിലും തോൽവി അറിഞ്ഞില്ല. സൂപ്പർ എട്ടിൽ ഇന്ത്യയെ 73 റൺസിന് തോൽപ്പിച്ചപ്പോൾ വിൻഡീസിനെ ഒമ്പത് വിക്കറ്റിനാണ് തകർത്തത്.
എന്നാൽ കിവീസിനെതിരായ സെമിയിൽ ദക്ഷിണാഫ്രിക്ക കളി മറന്നു. ഗ്രൂപ്പ് ഘട്ടത്തിൽ കിവീസിനെ തകർത്തെറിഞ്ഞതിന്റെ ആത്മവിശ്വാസത്തിലെത്തിയ ദക്ഷിണാഫ്രിക്കയ്‌ക്ക് സെമിയിൽ തൊട്ടതെല്ലാം പിഴച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടാനായത് 169 റൺസ് മാത്രം. 30 പന്തിൽ 55 റണ്ണെടുത്ത ഓൾറൗണ്ടർ മാർകോ യാൻസെനാണ് 160 കടത്തിയത്. രണ്ട് വീതം വിക്കറ്റുമായി മാറ്റ് ഹെൻറി, കോൾ മകോൻഷി, രചിൻ രവീന്ദ്ര എന്നിവർ കിവീസ് നിരയിൽ എന്നിവർ തിളങ്ങി.
12.5 ഓവറിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 170 റൺ ലക്ഷ്യം കിവീസ് മറികടന്നു. അലെനും ടിം സെയ്‌ഫെർട്ടും (33 പന്തിൽ 58) ദക്ഷിണാഫ്രിക്കൻ ബൗളിങ് നിരയ്‌ക്ക് ശ്വാസം വിടാനുള്ള സമയം കൊടുത്തില്ല. ഇരുവരും ഒന്നാം വിക്കറ്റിൽ 9.1 ഓവറിൽ 117 റണ്ണാണ് അടിച്ചുകൂട്ടിയത്. തുടർന്ന് അലെൻ ഒറ്റയ്‌ക്ക് ആക്രമണം ഏറ്റെടുത്തു. പന്ത്രണ്ടാം ഓവർ എറിയാനെത്തിയ മാർകോ യാൻസണെ തുടർച്ചയായ രണ്ട് ഫോറും സിക്‌സറും പറത്തി ആരംഭിച്ച കിവി ഓപ്പണർ അഞ്ചാം പന്തിനെയും ബൗണ്ടറി കടത്തി സെഞ്ചുറി പൂർത്തിയാക്കി. ഇന്നിങ്‌സിൽ ആകെ എട്ട് സിക്‌സറും പത്ത് ഫോറും. 43 പന്ത് ശേഷിക്കെയാണ് മിന്നൽ വിജയം.










0 comments