ശ്രേയസ്സ് അയ്യർ ആശുപത്രി വിട്ടു; നില തൃപ്തികരമെന്ന് ബിസിസിഐ

സിഡ്നി:ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യൻ ബാറ്റർ ശ്രേയസ്സ് അയ്യർ ആശുപത്രി വിട്ടു. പരിക്കേറ്റ ഉടൻ തന്നെ ഉചിതമായ ചികിത്സ നൽകിയതായും താരത്തിന്റെ നില തൃപ്തികരമാണെന്നും ബിസിസിഐ വാർത്താക്കുറിപ്പിൽ പറഞ്ഞു. ശനിയാഴ്ച അയ്യർ ആശുപത്രി വിട്ടതായി ബിസിസിഐ അറിയിച്ചു. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ അലക്‌സ് കാരിയുടെ ക്യാച്ചെടുക്കുന്നതിനിടെയാണ് അയ്യർക്ക് പരിക്കേറ്റത്.
'സിഡ്നിയിലെയും ഇന്ത്യയിലെയും വിദഗ്ധർക്കൊപ്പം ബിസിസിഐയുടെ മെഡിക്കൽ സംഘവും നിലവിലെ അവസ്ഥയിൽ തൃപ്തരാണ്. ഇന്ന് അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു'. - ബിസിസിഐ വ്യക്തമാക്കി.
അലക്‌സ്‌കാരിയെ പുറത്താക്കാൻ പിന്നോട്ട് ഓടി ക്യാച്ചെടുക്കുന്നതിനിടെ ഇടത് വാരിയെല്ലിനാണ് ശ്രേയസ് അയ്യർക്ക് പരിക്കേറ്റത്. സിഡ്‌നിയിലെ ആശുപത്രിയില്‍ താരത്തെ ആന്തരിക രക്തസ്രാവത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു
ഡ്രസ്സിങ് റൂമിലേക്ക് താരത്തെ എത്തിച്ചതിന് പിന്നാലെ ആശുപത്രിയിലേക്ക് മാറ്റിയതായി ബിസിസിഐ അറിയിച്ചിരുന്നു.ഏകദേശം മൂന്നാഴ്ചയോളം ശ്രേയസ് അയ്യർ കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടിവരുമെന്നായിരുന്നു തുടക്കത്തിലെ വിവരം. എന്നാൽ പരിക്ക് ഭേദമാകാനുള്ള സമയം കൂടുതലായേക്കാമെന്നും ബിസിസിഐ വൃത്തങ്ങൾ അറിയിച്ചിരുന്നു
അതേസമയം തുടർപരിശോധനകൾക്കായി താരം സിഡ്നിയിൽ തന്നെ തുടരും.വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പരമ്പര അയ്യർക്ക് നഷ്ടമാകും. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര നവംബർ 30-നാണ് ആരംഭിക്കുന്നത്.









0 comments