print edition ബംഗളൂരുവിന് ‘കോഹ്‌ലിബാറ്റ്’; ഐപിഎൽ കിരീടം നിലനിർത്താൻ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു

ബംഗളൂരു: വർഷങ്ങളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച സന്തോഷത്തിലാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു. ഐപിഎൽ ക്രിക്കറ്റിൽ 17 സീസണുകൾക്കുശേഷം കഴിഞ്ഞ തവണ കിരീടമുയർത്തി. ഇത് നിലനിർത്താനുള്ള തയ്യാറെടുപ്പിലാണ് രജത് പടിദാറും സംഘവും. 18 പതിപ്പുകളിലായി ടീമിന്റെ നട്ടെല്ലായ വിരാട് കോഹ്‌ലിയാണ് ഇത്തവണയും വജ്രായുധം.
ലീഗിലെ എക്കാലത്തെയും മികച്ച റൺവേട്ടക്കാരനാണ് കോഹ്‌ലി. 267 മത്സരങ്ങളിൽ 8661 റണ്ണടിച്ചു. എട്ട് സെഞ്ചുറിയും 63 അർധസെഞ്ചുറികളുമുണ്ട്. അവസാന പതിപ്പിൽ 15 കളിയിൽ അടിച്ചെടുത്തത് 657 റൺ. റൺവേട്ടക്കാരിൽ മൂന്നാമനായി. രാജ്യാന്തര ക്രിക്കറ്റിൽ ട്വന്റി20യിൽനിന്ന് വിരമിച്ചെങ്കിലും ഐപിഎല്ലിലെ റണ്ണടിയിൽ കുറവില്ല.
സന്തുലിതമായ നിരയുമായാണ് ഇത്തവണയും ബംഗളൂരു എത്തുന്നത്. ഓൾറൗണ്ടർ വെങ്കിടേഷ് അയ്യരെ താരലേലത്തിൽ സ്വന്തമാക്കി ബലംകൂട്ടി. ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങിയ യുവ ഇന്ത്യൻ താരങ്ങളെയും പുതുതായി ടീമിലെത്തിച്ചു. ഓപ്പണിങ് കൂട്ടുകെട്ടിൽ കോഹ്‌ലിക്ക് പങ്കാളിയായി ഇംഗ്ലീഷ് ബാറ്റർ ഫിൽ സാൾട്ടാണ് എത്തുക. ദേവ്‌ദത്ത് പടിക്കൽ, ക്യാപ്‌റ്റൻ പടിദാർ, വിക്കറ്റ് കീപ്പർ ജിതേഷ് ശർമ, ടിം ഡേവിഡ് എന്നിവർ ഉൾപ്പെടുന്ന ബാറ്റിങ്‌നിര ആഴമേറിയതാണ്. ഇംഗ്ലീഷ് യുവതാരം ജേക്കബ് ബെതെലും ടീമിലുണ്ട്.
ക്രുണാൾ പാണ്ഡ്യക്കൊപ്പം റൊമാരിയോ ഷെപ്പേർഡും വെങ്കിടേഷും ഓൾറൗണ്ടറായി അണിനിരക്കും. പേസ്‌നിരയിൽ ഭുവനേശ്വർ കുമാറും യാഷ് ദയാലും പ്രധാനികളാണ്. ഓസ്‌ട്രേലിയയുടെ ജോഷ് ഹാസെൽവുഡാണ് മുഖ്യായുധം. എന്നാൽ ആദ്യ മത്സരങ്ങളിൽ പരിക്കുകാരണം വലംകൈയൻ കളിക്കില്ല. 28ന് സ്വന്തംതട്ടകത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദുമായാണ് ഉദ്‌ഘാടന മത്സരം.
പ്രധാന താരങ്ങൾ: വിരാട് കോഹ്‌ലി, രജത് പടിദാർ (ക്യാപ്‌റ്റൻ), ഫിൽ സാൾട്ട്, ദേവ്‌ദത്ത് പടിക്കൽ, ജിതേഷ് ശർമ, ക്രുണാൾ പാണ്ഡ്യ, ടിം ഡേവിഡ്, വെങ്കിടേഷ് അയ്യർ, റൊമാരിയോ ഷെപ്പേർഡ്, ജേക്കബ് ബെതെൽ, ജോഷ് ഹാസെൽവുഡ്, ഭുവനേശ്വർ കുമാർ.










0 comments