കളം പിടിച്ച് ഇന്ത്യ, ട്വന്റി20 പരമ്പര തൂക്കി; ദ.ആഫ്രിക്കയെ 31റൺസിന് തകർത്തു

അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പര നേടി ഇന്ത്യ. അവസാന മത്സരത്തിൽ 31 റൺസിനാണ് ജയിച്ചത്. ഇന്ത്യ ഉയർത്തിയ 231 എന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയുടെ മധ്യനിര തകർന്നതോടെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റൺസെടുക്കാനെ ടീമിന് കഴിഞ്ഞൂള്ളൂ. ഇന്ത്യയ്ക്കായി വരുൺ ചക്രവർത്തി നാലു വിക്കറ്റുകൾ വീഴ്ത്തി. അഞ്ച് മത്സര പരമ്പര 3-1നാണ് ഇന്ത്യ നേടിയത്. ലഖ്‌നൗവിലെ നാലാം മത്സരം കനത്ത മഞ്ഞുകാരണം ഉപേക്ഷിച്ചിരുന്നു.
ഇടവേളയ്ക്കു ശേഷം കളത്തിലേക്കു മടങ്ങിയെത്തിയ മലയാളി താരം സഞ്ജു സാംസണും (22 പന്തിൽ 37) അഭിഷേക് ശർമയും (21 പന്തിൽ 34) ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ആറ് ഓവറിൽ ഇന്ത്യൻ സ്കോർ 67ൽ എത്തി. ഇരുവരും തുടങ്ങിയ വെടിക്കെട്ട് തിലക് വർമയും (42 പന്തിൽ 73) ഹാർദിക് പാണ്ഡ്യയും (25 പന്തിൽ 63) ഏറ്റെടുത്തതോടെ ഇന്ത്യ കൂറ്റൻ സ്കോർ നേടി. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 231 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ക്വിന്റൺ ഡി കോക്കിലൂടെ (35 പന്തിൽ 65) തിരിച്ചടിച്ചു. 10 ഓവറിൽ ടീം സ്കോർ 100 കടന്നു. പിന്നീട് എത്തിയവർക്ക് ഇന്ത്യൻ ബോളർമാർക്ക് മുന്നിൽ വീണതാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ഇന്ത്യയ്ക്കായി ബുമ്ര രണ്ട് വിക്കറ്റും അർഷ്‌ദീപ് സിങും ഹാർദിക് പാണ്ഡ്യയും ഒരോ വിക്കറ്റും നേടി.










0 comments