രക്തസാക്ഷി സ്‌മരണയിൽ ജാഥകൾ തുടങ്ങി

എന്‍ എസ് സജിത്
Published on Mar 31, 2025, 12:00 AM | 1 min read
മധുര : സിപിഐ എം 24-ാം പാർടി കോൺഗ്രസിന് മുന്നോടിയായി ദീപശിഖ, പാതകജാഥകൾക്ക് ആവേശത്തുടക്കം. ഇന്ത്യയിലാദ്യമായി മെയ്‌ദിനാചരണത്തിന് നേതൃത്വം നൽകിയ ശിങ്കാരവേലുവിന്റെ നോർത്ത് ചെന്നൈയിലെ സ്‌മൃതികുടീരത്തിൽനിന്ന് ആദ്യ ദീപശിഖ മുതിർന്ന നേതാവ് ടി കെ രംഗരാജൻ, ബാലഭാരതിക്ക് കൈമാറി.
75 വർഷം മുമ്പ് സേലം ജയിലിൽ വെടിയേറ്റ് രക്തസാക്ഷികളായ കേരളത്തിൽനിന്നുള്ള 15 കർഷകനേതാക്കളുടെ ഓർമകളുമായാണ് ഒരു ദീപശിഖ എത്തുക. കോയമ്പത്തൂർ ചിന്നയംപാളയത്ത് 79 വർഷം മുമ്പ്, 1948 ജനുവരി എട്ടിന് പൊലീസ് വെടിവച്ചു കൊന്ന രാമയ്യൻ, രംഗണ്ണൻ, വെങ്കടാചലം, ചിന്നയ്യൻ എന്നീ രക്തസാക്ഷികളുടെ ഓർമകളുമായാണ് മറ്റൊരു ദീപശിഖ എത്തുക. ജാതിവെറിക്കെതിരെ പോരാടിയതിന് 1981 മാർച്ച് 31ന് ജീവൻ സമർപ്പിക്കേണ്ടിവന്ന മധുര ത്യാഗരാജർ എൻജിനിയറിങ് കോളേജിലെ എസ്‌എഫ്‌ഐ വിദ്യാർഥികളായ സോമസുന്ദരം, സെംബുലിംഗം എന്നിവരുടെ സ്‌മാരകത്തിൽനിന്ന് നാലാമത്തെയും മധുരയിലെ രക്തസാക്ഷികളുടെ കുടീരത്തിൽനിന്ന് അഞ്ചാമത്തെയും ദീപശിഖയെത്തും. കീഴ്‌വെൺമണി രക്തസാക്ഷികളുടെ സ്‌മൃതിമണ്ഡപത്തിൽവച്ച് പതാക പൊളിറ്റ്‌ബ്യൂറോ അംഗം ജി രാമകൃഷ്‌ണൻ കേന്ദ്ര കമ്മിറ്റി അംഗം യു വാസുകിക്ക് കൈമാറി.
സമ്മേളനനഗരിയിൽ രണ്ടിന് രാവിലെ കൺട്രോൾ കമീഷൻ ചെയർമാൻ എ കെ പത്മനാഭൻ പതാക ഏറ്റുവാങ്ങും. ജാഥകൾ ചൊവ്വ വൈകിട്ട് മധുരയിലെ സീതാറാം യെച്ചൂരി നഗറിൽ (തമുക്കം ഗ്രൗണ്ട്) സംഗമിക്കും.









0 comments