ധീര പോരാളി

എന്‍ എസ് സജിത്
Published on Apr 07, 2025, 03:41 AM | 1 min read
മധുര: ഹിന്ദി മേഖലയിൽ മുസ്ലിങ്ങൾക്കും ദളിതർക്കുമെതിരെ സംഘപരിവാർ അഴിച്ചുവിടുന്ന ഭീകരതയെ ചെറുക്കാൻ നടത്തിയ പോരാട്ടങ്ങൾക്ക് എന്നും മുന്നിലുണ്ടായിരുന്നു സിപിഐ എം പൊളിറ്റ്‌ബ്യൂറോയിൽനിന്ന് ഒഴിഞ്ഞ സുഭാഷിണി അലി. 2015ൽ വിശാഖപട്ടണം പാർടി കോൺഗ്രസിലാണ് പിബിയിൽ എത്തിയത്. ബൃന്ദ കാരാട്ടിനുശേഷം രണ്ടാമത്തെ സ്‌ത്രീ സാന്നിധ്യം. പാലക്കാട് ജില്ലയിലെ ആനക്കര വടക്കത്ത് തറവാട്ടിൽനിന്ന് സുഭാഷ് ചന്ദ്രബോസിന്റെ ഐഎൻഎയിലൂടെ കോളനിവിരുദ്ധ സമരത്തിന്റെ മുന്നണിപ്പോരാളിയായി മാറിയ ക്യാപ്‌റ്റൻ ലക്ഷ്‌മി സൈഗാളിന്റെ മകളാണ്. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറിയായിരുന്നു. വനിതാസംവരണബിൽ അടക്കം സ്‌ത്രീകളുടെ നിരവധി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി.
യുപിയിലെ സ്‌കൂളിൽ മുസ്ലിം വിദ്യാർഥിയുടെ മുഖത്ത് മറ്റു വിദ്യാർഥികളെക്കൊണ്ട് അധ്യാപിക അടിപ്പിച്ച സംഭവത്തിൽ കുട്ടിയുടെ തുടർവിദ്യാഭ്യാസം ഉറപ്പാക്കാൻ ഇടപെട്ടത് സുഭാഷിണിയുടെ നേതൃത്വത്തിലായിരുന്നു. കാൺപുരിൽനിന്നുള്ള എംപിയായിരുന്നു. ഡൂൺ സ്‌കൂളിലും അമേരിക്കയിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. നാട്ടിൽ മടങ്ങിവന്ന് കമ്യൂണിസ്റ്റ് പാർടിയിൽ പ്രവർത്തിക്കാൻ തീരുമാനിച്ചു. ഈ ഘട്ടത്തിലാണ് ഇ എം എസ് കാൺപുർ സന്ദർശിച്ച് സിപിഐ എം ഘടകം രൂപീകരിച്ചത്. തുടർന്നാണ് സുഭാഷിണി അലി പാർടിയിൽ ചേർന്നത്.









0 comments