ad
Deshabhimani

എബിവിപി അക്രമത്തിനിരയായ ഡല്‍ഹി സര്‍വ്വകലാശാല അധ്യാപകന്‍ ഗുരുതരാവസ്ഥയില്‍; വൃക്കയ്ക്കും നട്ടെല്ലിനും പരിക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 27, 2017, 02:33 PM | 0 min read

ന്യൂഡല്‍ഹി > രാംജാസ് കോളേജില്‍വെച്ചുണ്ടായ എബിവിപി ആക്രമണത്തില്‍ പരിക്കേറ്റ ഡല്‍ഹി സര്‍വ്വകലാശാല അധ്യാപകന്‍ ഗുരുതരാവസ്ഥയില്‍. പ്രൊഫസര്‍ പ്രശാന്ത് ചക്രവര്‍ത്തിയെ വീണ്ടും നോയിഡയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച എസ്എഫ്ഐ, എഐഎസ്എ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തിനുനേരെ ഉണ്ടായ എബിവിപി ആക്രമണത്തിനിടെയാണ് പ്രശാന്ത് ചക്രവര്‍ത്തിക്ക് പരിക്കേറ്റത്.

എബിവിപിക്കാരുടെ ആക്രമണത്തില്‍  അധ്യാപകന്റെ വൃക്കയ്ക്കും നട്ടെല്ലിനും ഗുരുതര പരിക്കേറ്റതായി പരിശോധനയില്‍ കണ്ടെത്തി. ബൂട്ടിട്ട് നിരന്തരം ചവുട്ടിയതാണ് പരിക്ക് ഗുരുതരമാക്കിയത്. മര്‍ദ്ദനമേറ്റ ദിവസം ആശുപത്രിയില്‍ ചികിത്സതേടിയശേഷം മടങ്ങിയെത്തിയ പ്രശാന്ത് ചക്രവര്‍ത്തിക്ക് വീണ്ടും അഹസ്യമായ വേദന അനുഭവപ്പെട്ടതോടെയാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രാംജാസ് കോളേജിലെ സംഘര്‍ഷത്തിനിടെ എബിവിപി പ്രവര്‍ത്തകര്‍ അധ്യാപകനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. പ്രശാന്ത് ചക്രവര്‍ത്തിയ അടിച്ചു താഴെയിട്ട അക്രമികള്‍ ബൂട്ടിട്ട് നിരവധി തവണ ചവുട്ടി. ഷാളുപയോഗിച്ച് കഴുത്ത് ഞെരിക്കുന്നതടക്കമുള്ള അക്രമമാണ് അധ്യാപകന് നേരിടേണ്ടി വന്നത്. ഇതെല്ലാം കാഴ്ചക്കാരായി നിന്ന് പൊലീസ് കണ്ടു.

ഡല്‍ഹി സര്‍വ്വകലാശാലയിലെ എബിവിപി അതിക്രമങ്ങള്‍ക്കെതിരെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെയും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച അധ്യാപകരെയും എബിവിപി പ്രവര്‍ത്തകര്‍ തല്ലിച്ചതക്കുകയായിരുന്നു. മൌെരീസ് നഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികളെ രാംജാസ് കോളേജില്‍ കടന്ന് എബിവിപിക്കാര്‍ ആക്രമിച്ചു. . കല്ലുകളും കുപ്പിയും ഉപയോഗിച്ച് എബിവിപി നടത്തിയ ആക്രമണത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.

രാംജാസ് കോളേജിലെ ഇംഗ്ളീഷ് വിഭാഗം നടത്തിയ സെമിനാറില്‍ കടന്നുകയറി അക്രമം നടത്തിയ എബിവിപി പ്രവര്‍ത്തകര്‍ പരിപാടി തടസപ്പെടുത്തിയിരുന്നു. ജെഎന്‍യുവില്‍ 2016 ഫെബ്രുവരിയിലുണ്ടായ സംഭവവികാസങ്ങളെ തുടര്‍ന്ന് രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട വിദ്യാര്‍ഥി ഉമര്‍ ഖാലിദ് പങ്കെടുത്ത ചടങ്ങിലാണ് എബിവിപി അതിക്രമം നടത്തിയത്. തുടര്‍ന്നാണ് സര്‍വകലാശാലയിലെ ജനാധിപത്യ രീതികളെ ഇല്ലാതാക്കുന്ന എബിവിപി അതിക്രമങ്ങള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home