Deshabhimani

യൂത്ത്‌ ബ്രിഗേഡ്‌ ; ദുരന്തഭൂമിയിലെ കാവൽസേന

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 10, 2024, 12:53 AM | 0 min read


കൽപ്പറ്റ
ചൂരൽമല–- മുണ്ടക്കൈ ദുരന്തഭൂമിയിലും മൃതദേഹങ്ങൾ ഒഴുകിയ ചാലിയാറിലും രക്ഷാസേനകൾക്കൊപ്പം പൊരുതിയ ഒരു സൈന്യമുണ്ട്‌–- ഡിവൈഎഫ്‌ഐയുടെ യൂത്ത്‌ ബ്രിഗേഡ്‌. ആദ്യ മണിക്കൂറുകളിൽ ഓടിയെത്തിയ നീലക്കുപ്പായക്കാർ ഇപ്പോഴും ദുരന്തഭൂമിയിൽ തുടരുന്നു. അവരുടെ കൈകൾ മണ്ണിൽനിന്ന്‌ കോരിയെടുത്ത്‌ കുതിച്ചത്‌ അനേകം ജീവനുകളെയാണ്, പാറക്കൂട്ടങ്ങൾക്കിടയിലും കെട്ടിടങ്ങൾക്കിടയിലും കുടുങ്ങി ജീവൻ നിലച്ച മൃതശരീരങ്ങളെയാണ്‌, കലിതുള്ളിയ ഒഴുക്കിൽ ചിന്നിച്ചിതറിയ ശരീരഭാഗങ്ങളെയാണ്‌. ദുരന്തഭൂമിയിലെ തിരച്ചിലിനും ക്യാമ്പുകളിലും ആശുപത്രികളിലും തെരുവിലും എല്ലായിടത്തുമുണ്ട്‌ വെളിച്ചം വിതറുന്ന യുവത്വം. 

രണ്ടാം ഉരുൾപൊട്ടലുണ്ടായി ഒരു മണിക്കൂറിനകം ചൊവ്വാഴ്‌ച പുലർച്ചെ മൂന്നരയോടെ ഓടിയെത്തിയവരിൽ യൂത്ത്‌ ബ്രിഗേഡ്‌ അംഗങ്ങളുണ്ടായിരുന്നു. പുത്തുമല ദുരന്തത്തിന്റെ അനുഭവ പരിചയമുള്ളതിനാൽ രക്ഷാദൗത്യത്തിനുള്ള ഉപകരണങ്ങളുമായാണ്‌ സംഘം എത്തിയത്‌. പരിചിതരുടെ ഫോണിലേക്ക്‌ വിളിച്ച്‌ വിവരം അന്വേഷിച്ചു. 

കുടുങ്ങിക്കിടന്ന പലരെയും സുരക്ഷിതമാക്കുകയായിരുന്നു ആദ്യ ദൗത്യം. ദുരന്തഭൂമിയിൽ പകച്ചുനിന്ന നിരവധി കുടുംബങ്ങളെ ധൈര്യം പകർന്ന്‌ പുറത്തെത്തിച്ചു.
കിടപ്പുരോഗികളായ രണ്ടുപേരെ തുണികൊണ്ടുണ്ടാക്കിയ സ്‌ട്രെക്‌ചറിൽ കിടത്തിയാണ്‌ റോഡിലെത്തിച്ചത്‌. മറ്റൊരിടത്ത്‌ ഒറ്റപ്പെട്ടുകിടന്ന 20 പേരെ പുലരും മുമ്പേ രക്ഷപ്പെടുത്തി. സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായ പലർക്കും പ്രദേശം സുപരിചിതമായിരുന്നു. ഇത്‌ രക്ഷാപ്രവർത്തനങ്ങൾക്ക്‌ തുണയായതായി പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയ കെ റഫീഖും കെ എം ഫ്രാൻസിസും പറഞ്ഞു.

റോപ്പിന്‌ പുറമെ താൽക്കാലിക പാലം എന്ന ആശയം ഉയർന്നപ്പോൾ സൈന്യത്തിന്‌ കമുക്‌ ഉൾപ്പെടെയുള്ളവ എത്തിച്ചതും യൂത്ത്‌ ബ്രിഗേഡാണ്‌. വനറാണി എസ്‌റ്റേറ്റിൽ കുടുങ്ങിക്കിടന്ന 17 പേരെ പുറത്തെത്തിക്കാനുള്ള ദൗത്യത്തിലും എൻഡിആർഎഫിനൊപ്പം കഠിനപ്രയത്നം. തുടർന്നുള്ള ദിവസങ്ങളിൽ നിശ്ചയിക്കപ്പെട്ട ആറിടങ്ങളിൽ 250 പ്രവർത്തകർ എല്ലാ ദിവസവും അണിനിരന്നു. സംസ്ഥാന പ്രസിഡന്റ്‌ വി വസീഫും സെക്രട്ടറി വി കെ സനോജും ഉൾപ്പെടെയുള്ളവർ ദുരന്തഭൂമിയിലെ ധീരതയുള്ള നേതൃത്വമായി.

മുണ്ടക്കൈയിൽ നാലാം ദിനം കലുങ്കിനുള്ളിൽ ജീവന്റെ തുടിപ്പ്‌ റഡാറിൽ തെളിഞ്ഞപ്പോൾ അടിയിലിറങ്ങി പരിശോധിച്ചത്‌ ബ്രിഗേഡ്‌ അംഗങ്ങളാണ്‌. വനറാണി മലമുകളിലെ ഫാമിൽ ഒറ്റപ്പെട്ട കന്നുകാലികൾക്ക്‌ തലച്ചുമടേറ്റിയാണ്‌ അവർ പച്ചപ്പുല്ലെത്തിച്ചത്‌. വയനാട്‌, കോഴിക്കോട്‌, മലപ്പുറം, കണ്ണൂർ ജില്ലകളിൽനിന്നും യൂത്ത്‌ ബ്രിഗേഡ്‌ എത്തിയിരുന്നു. ചൂരൽമല മുതൽ മുണ്ടക്കൈ വരെ നടത്തിയ ശുചീകരണ പ്രവർത്തനങ്ങളിൽ 508 അംഗങ്ങളാണ്‌ അണിനിരന്നത്‌. വയനാട്ടിൽ ഡിവൈഎഫ്‌ഐ നിർമിച്ചുനൽകുന്ന 25 വീടുകൾക്ക്‌ പണം സമാഹരിക്കാൻ കേരളത്തിലുടനീളം വിവിധ ചലഞ്ചുകൾ ഏറ്റെടുക്കുകയാണ്‌ യുവത.



deshabhimani section

Related News

View More
0 comments
Sort by

Home