Deshabhimani

പച്ചപുതച്ചിട്ടുണ്ട് മിയാവാക്കി സ്‌മരണ...

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 04, 2021, 05:11 PM | 0 min read

മാവേലിക്കര > അന്തരിച്ച ജാപ്പനീസ് പരിസ്ഥിതി സസ്യശാസ്‌ത്രജ്ഞൻ അകിര മിയാവാക്കിയുടെ ഓർമയിൽ സൃഷ്‌ടിച്ച വനം ഓണാട്ടുകരയിലും പച്ചപുതച്ചുതുടങ്ങി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വളപ്പിലാണ് ഒരുവർഷത്തിലേറെ പ്രായമായ മിയാവാക്കിവനം. മാവേലിക്കര ബ്ലോക്ക് പഞ്ചായത്തും ഫോക് ലാൻഡും ചേർന്ന് നിർമിച്ച മിയാവാക്കിയിൽ മരങ്ങൾ തഴച്ചുവളർന്നിട്ടുണ്ട്.

പ്രത്യേക കുഴികളുണ്ടാക്കി ജൈവ മാലിന്യം അടക്കം ചെയ്‌ത്‌ വൃക്ഷത്തൈ നടുകയാണ്. മൂന്ന്‌ അടി താഴ്‌ചയിൽ മണ്ണുമാറ്റി ചാണകം, ഉമി, എന്നിവ നിറച്ച് ആറുമാസം പ്രായമുള്ള തൈകൾ ജീവാമൃതം ചേർത്ത് നട്ടുപിടിപ്പിക്കും. രണ്ടു വർഷത്തിനുള്ളിൽ പൂർണമായും 15 വർഷത്തിനുള്ളിൽ 100 വർഷത്തിന് തുല്യമായ വനവുമാകും. തദ്ദേശീയ സസ്യവർഗവും ഔഷധസസ്യവും വള്ളിപ്പടർപ്പും ആൽമരവും ചേർന്ന വനം സൃഷ്‌ടിച്ചത് ജൈവരീതിയിലാണ്. ജൈവവൈവിധ്യം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ എൽഡിഎഫ് ഭരണസമിതി നർമിച്ച് മിയാവാക്കിയിൽ വിവിധയിനം പക്ഷികളും ശലഭങ്ങളും എത്തിത്തുടങ്ങി.

അണലിവേഗം, ഇലിപ്പ, ഇടമ്പിരി വലമ്പിരി, കാഞ്ഞിരം, ഉങ്ക്, അകിൽ, ഈട്ടി, പൂവരശ്, വയണ, ജാതി, ആര്യവേപ്പ്, മുരിങ്ങ, അത്തി, കുടമ്പുളി, മലവേപ്പ്, താന്നി, തമ്പകം, നീർമരുത്, ഇലഞ്ഞി, മാവ്, പ്ലാവ്, ഞാവൽ, അരയാൽ, പതിമുഖം, കറുവപ്പട്ട, കണിക്കൊന്ന, അശോകം, മന്ദാരം, ഗ്രാമ്പൂ, കറിവേപ്പ്, സീതമരം, മാതളനാരകം, ചെറുനാരകം അടക്കം 350 ലേറെ വൃക്ഷവും  കായ്കനിയും അപൂർയിനം ഔഷധസസ്യവുമുണ്ട്. 100, 150 വർഷം കൊണ്ട് സൃഷ്‌ടിക്കപ്പെടുന്ന വനം ഹ്രസ്വകാലയളവിൽ സൃഷ്‌ടിക്കുന്ന ആശയം ലോകത്തിന് പകർന്ന അകിര മിയാവാക്കിയുടെ ഓർമ മാവേലിക്കരയുടെ മണ്ണിലും പച്ചപ്പണിഞ്ഞു നിൽക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Home