ഇഷാൻ കിഷനും തിലക് വർമയും തിളങ്ങി; സിംബാബ്‌വെക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്

Photo by JEKESAI NJIKIZANA / AFP
ഹരാരെ : സിംബാബ്‌വെക്കെതിരായ ട്വന്റി ട്വന്റി പരമ്പര ഇന്ത്യക്ക്. മൂന്ന് ടി20 മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽ തുടർച്ചയായി രണ്ട് മത്സരങ്ങളിൽ ജയിച്ചതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ആദ്യ ട്വന്റി20 മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിനാണ് ജയിച്ചത്.
ഇന്ന് ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 219 റൺസ് നേടി. ഇഷാൻ കിഷന്റെയും, തിലക് വർമയുടെയും അർധ സെഞ്ചുറികളാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. ഇഷാൻ കിഷൻ 44 പന്തിൽ 81 റൺസും, തിലക് വർമ 29 പന്തിൽ 60 റൺസും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെ 17.5 ഓവറിൽ 129 റൺസിന് പുറത്തായി. അഭിഷേക് ശർമ 3 വിക്കറ്റും, പ്രിൻസ് യാദവ് , യഷ് താക്കൂർ എന്നിവർ രണ്ട് പേരെ വീതവും വീഴ്ത്തിയതോടെയാണ് സിംബാബ്‌വെ തളർന്നത്. ബ്രയാൻ ബെന്നറ്റാണ് സിംബാബ്‌വെയുടെ ടോപ് സ്കോറർ. 19 പന്തിൽ 32 റൺസാണ് ബ്രയാനെടുത്തത്.
രണ്ടാം ഓവറിൽ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. മൂന്നാം ഓവറിൽ വൈഭവ് സൂര്യവംശിയും പുറത്തായി. അതിനുശേഷം ഇഷാൻ കിഷൻ - ശ്രേയസ് അയ്യർ സഖ്യം 66 റൺസ് നേടി സ്കോർ ഉയർത്തി. പത്താം ഓവറിന്റെ അവസാന പന്തിൽ ശ്രേയസും മടങ്ങി. പിന്നീടിറങ്ങിയ തിലക് വർമ - കിഷൻ സഖ്യമാണ് 94 റൺസെടുത്ത് ഇന്ത്യയെ വിജയ സ്കോറിലേക്കുയർത്തിയത്.









0 comments